കൊച്ചി: സർവകലാശാല വൈസ് ചാൻസലർമാർക്ക് തത്കാലം സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ അന്തിമ വിധി വരുന്നത് വരെ വിസിമാരെ പുറത്താക്കരുതെന്ന് ചാൻസലർ കൂടിയായ ഗവർണർക്ക് കോടതി നിർദ്ദേശം നൽകി.
പുറത്താക്കിക്കൊണ്ടുള്ള ഗവർണറുടെ നടപടി ചോദ്യം ചെയ്ത് വിസിമാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവുണ്ടായത്.
കാരണം കാണിക്കൽ നോട്ടീസിന് വിസിമാർ നൽകിയ വിശദീകരണത്തിന് മറുപടി സത്യവാംഗ്മൂലം നൽകാൻ മൂന്ന് ദിവസത്തെ സാവകാശം വേണമെന്ന് ഗവർണറും കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ വിസിമാരുടെ ഹർജികൾ ഈ മാസം 17-ലേക്ക് മാറ്റാൻ കോടതി തീരുമാനിച്ചു.
ഗവർണർ നടത്തുന്ന ഹിയറിംഗിന് നേരിട്ട് പങ്കെടുക്കാൻ താത്പര്യമില്ലെന്ന് കണ്ണൂർ വിസി കോടതിയെ അറിയിച്ചു. ഹിയറിംഗിന് ഹാജരാകണോ എന്ന് വിസിമാർക്ക് തീരുമാനിക്കാം എന്ന് കോടതി ഉത്തരവിട്ടു.