ഇസ്രായേലിന്റെ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്. നിലവിലെ പ്രധാനമന്ത്രിയായിരുന്ന യെയ്ർ ലാപിഡ് പരാജയം സമ്മതിച്ചു. ഇസ്രായേൽ രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പരിഗണനകൾക്കും അതീതമാണ്. ഇസ്രായേൽ ജനതയ്ക്കും ഇസ്രായേൽ രാഷ്ട്രത്തിനും വേണ്ടി നെതന്യാഹുവിന് വിജയം നേരുന്നുവെന്ന് അഭിനന്ദിച്ച് ലാപിഡ് പരാജയം സമ്മതിക്കുകയായിരുന്നു. 

നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കുഡും അതിന്റെ തീവ്ര വലതുപക്ഷ സഖ്യകക്ഷികളും വ്യക്തമായ ഭൂരിപക്ഷം നേടി. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള വലതുപക്ഷ സംഘം 120 അംഗ നെസെറ്റിൽ – ഇസ്രായേൽ പാർലമെന്റിൽ 64 സീറ്റുകൾ നേടി. ഇസ്രയേലിൽ ഇതുവരെ ഒരു പാർട്ടി തനിച്ച് ഭൂരിപക്ഷം നേടിയിട്ടില്ലാത്തതിനാൽ സഖ്യ സർക്കാരാണ് ഭരണത്തിലേറുന്നത്

ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ഫലങ്ങളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം നവംബർ 9നകമാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് ഫലത്തിന് നവംബർ 23 വരെ അപ്പീൽ നൽകാനും അവസരമുണ്ട്. ഔദ്യോഗിക ഫലങ്ങൾ പുറത്തുവിട്ട ശേഷം അത് പ്രസിഡന്റ് ഐസക് ഹെർസോഗിന് കൈമാറുകയും ഭൂരിപക്ഷം നേടിയവർക്ക് സർക്കാർ രൂപീകരണത്തിനുള്ള ചുമതല നൽകുകയും ചെയ്യും.

നാല് വർഷത്തിനിടെ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് ആണ് ഇസ്രായേലിൽ നടക്കുന്നത്. തുടർച്ചയായ 12 വർഷത്തെ ഭരണത്തിന് ശേഷം  കഴിഞ്ഞ വർഷമാണ് ബെഞ്ചമിൻ നെതന്യാഹു അധികാരഭൃഷ്ടനാവുന്നത്. ജൂണിലാണ് പ്രധാനമന്ത്രിയായിരുന്ന നാഫ്തലി ബെന്നറ്റ് പാർലമെന്റ് പിരിച്ചുവിട്ടതും വിദേശകാര്യ മന്ത്രി യെയ്ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയായതും.