ദുബായ്: യുഎഇയിലെ എമിറേറ്റുകളിലൊന്നായ ഉമ്മുല്‍ ഖുവൈനിലെ അല്‍ സിനിയ്യ ദ്വീപില്‍ പുരാവസ്തു ഗവേഷകര്‍ ഒരു പുരാതന ക്രിസ്ത്യന്‍ ആശ്രമം കണ്ടെത്തി. സന്യാസിമാര്‍ ഏകാന്ത ധ്യാനത്തില്‍ കഴിയാന്‍ ഉപയോഗിച്ചതായി കരുതുന്ന ഒരു പള്ളി, റെഫെക്റ്ററി (ഡൈനിംഗ് ഹാള്‍), ജലസംഭരണികള്‍, ചെറിയ അറകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ കെട്ടിട സമുച്ചയമെന്ന് എമിറേറ്റിലെ ടൂറിസം, പുരാവസ്തു വകുപ്പ് അധികൃതര്‍ ഇതേക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിക്കൊണ്ട് അറിയിച്ചു.

പുരാവസ്തുക്കളുടെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള റേഡിയോകാര്‍ബണ്‍ ഡേറ്റിംഗും പ്രദേശത്ത് നിന്ന് കുഴിച്ചെടുത്ത മണ്‍പാത്രങ്ങളുടെ വിലയിരുത്തലും സൂചിപ്പിക്കുന്നത് എഡി ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിലാണ് ഇവയുടെ കാലപ്പഴക്കമെന്നാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു വലിയ സമൂഹം ഇവിടെ തഴച്ചുവളര്‍ന്നിരുന്നു എന്നാണ് നിഗമനം. ഏഴാം നൂറ്റാണ്ടില്‍ അല്‍ സിനിയയിലെ ക്രിസ്ത്യന്‍ സന്യാസ സമൂഹം ഇസ്ലാമിന്റെ ഉദയത്തിന് സാക്ഷ്യം വഹിച്ചു എന്നാണ് ഇതില്‍ നിന്ന് മനസ്സിലാവുന്നതെന്നും ടൂറിസം, പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതിനു ശേഷം യുഎഇയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ ക്രിസ്ത്യന്‍ ആശ്രമമാണിത്. അറേബ്യന്‍ ഗള്‍ഫിന്റെ തീരത്ത് ഇതുവരെ ആറ് പുരാതന ആശ്രമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, അതില്‍ അഞ്ചെണ്ണം ജിസിസി രാജ്യങ്ങളിലാണ്. ഉമ്മുല്‍ ഖുവൈനിലേത് വളരെ അപൂര്‍വമായ കണ്ടെത്തലാണെന്ന് പുരാവസ്തു ഗവേഷക സംഘത്തിലെ അംഗമായ യുഎഇ സര്‍വകലാശാലയിലെ പ്രൊഫസര്‍ ടിം പവര്‍ പറഞ്ഞു.

അറബ് ചരിത്രത്തിന്റെ നഷ്ടപ്പെട്ട ഒരു അധ്യായത്തെ കുറിച്ചുള്ള സുപ്രധാനമായ ഓര്‍മ്മപ്പെടുത്തലാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മുല്‍ ഖുവൈന്‍ ഉപദ്വീപിനും ഗള്‍ഫ് തീരത്തിനും ഇടയിലാണ് ഉമ്മുല്‍ ഖുവൈനിലെ അല്‍ സിനിയ്യ സ്ഥിതി ചെയ്യുന്നത്. കണ്ടല്‍ക്കാടുകളാല്‍ സമൃദ്ധമായ ഖോര്‍ അല്‍ ബെയ്ദ ലഗൂണിനെ സംരക്ഷിച്ചു നിര്‍ത്തുന്നത് ഇതാണ്. ഇതിന്റെ തീരത്തിന് ചുറ്റും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന മനുഷ്യ അധിനിവേശത്തിന്റെ തെളിവുകള്‍ അവശേഷിക്കുന്നുണ്ട്.

ഉമ്മുല്‍ ഖുവൈന്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടൂറിസം ആന്‍ഡ് ആര്‍ക്കിയോളജി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു പഠനത്തിനുള്ള ഇന്‍സ്റ്റിറ്റ്യൂട്ട്, ഉമ്മുല്‍ ഖുവൈനിലെ ഇറ്റാലിയന്‍ ആര്‍ക്കിയോളജിക്കല്‍ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന സിനിയ്യ ആര്‍ക്കിയോളജി പ്രോജക്ടിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തലിന് ആസ്പദമായ പഠനം നടക്കുന്നത്. യു.എ.ഇ സാംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ കൂടി സഹകരണത്തോടെയാണ് പദ്ധതി മുന്നോട്ടുപോവുന്നത്.