വാഷിങ്ടൺ: സ്ത്രീകളുടെ പദവി സംബന്ധിച്ച യു.എൻ കമ്മീഷനിൽ നിന്ന് ഇറാനെ നീക്കം ചെയ്യണമെന്ന ആഗ്രഹം തുറന്നുപറഞ്ഞ് അമേരിക്ക. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്ന ഒരു രാജ്യത്തെയും അതേ അവകാശങ്ങൾ സംരക്ഷിക്കുന്ന ഫോറങ്ങളിൽ തുടരാൻ അനുവദിക്കരുതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു.
ഇറാനിൽ 22 കാരിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ചിരുന്നു. അവരുടെ മരണത്തെ തുടർന്ന് രാജ്യത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ഹിജാബുമായി ബന്ധപ്പെട്ട വസ്ത്രധാരണ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനെതിരെ സ്ത്രീകൾ പ്രതിഷേധവുമായി തെരുവിലാണ്. അധികാരികളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളുണ്ടായിട്ടും പ്രതിഷേധക്കാർ പിൻവാങ്ങിയിട്ടില്ല. ഇതുവരെ 280-ലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്.
1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധങ്ങളിലൊന്നായി ഹിജാബ് വിരുദ്ധ പ്രതിഷേധം മാറുകയാണ്.