ചെന്നൈ: തമിഴ്‌നാട്ടില്‍ ശവക്കല്ലറയില്‍ നിന്നും പത്ത് വയസുകാരിയുടെ തല അറുത്ത് മാറ്റി. തമിഴ്‌നാട് ചെങ്കല്‍പ്പേട്ട് ജില്ലയിലെ ചിത്രവാടി ഗ്രാമത്തിലാണ് സംഭവം, ഒരാഴ്ച മുമ്പ് അടക്കം ചെയ്ത 10 വയസുകാരിയുടെ മൃതദേഹത്തില്‍ നിന്നുമാണ് അജ്ഞാതര്‍ തല കവര്‍ന്നത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ആറാം വിദ്യാര്‍ത്ഥിനിയായിരുന്ന കൃത്യകയാണ് മരിച്ചത്. വീടിന് പുറത്ത് നിന്ന് കളിക്കുന്നതിനിടെ ഇലക്ട്രിക് പോസ്റ്റ് തലയില്‍ വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കൃതികയെ ഒക്ടോബര്‍ അഞ്ചാം തീയതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9 ദിവസത്തോളം മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിഞ്ഞ കൃതിക ഇക്കഴിഞ്ഞ പതിനാലാം തിയതിയാണ് മരിക്കുന്നത്. ഒക്ടോബര്‍ 15-ാം തീയതി കൃതികയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി.

പത്ത് ദിവസത്തിന് ശേഷം കൃതികയുടെ കല്ലറയ്ക്ക് സമീപം ചില അസ്വഭാവികതകള്‍ തോന്നിയതോടെ മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ കല്ലറ തുറന്ന് പരിശോധിച്ചപ്പോഴാണ് പത്തുവയസുകാരിയുടെ തല കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ആഭിചാര കര്‍മങ്ങള്‍ക്കായാണോ അതോ എന്തെങ്കിലും ശത്രുതയുടെ പേരിലാണോ തല കവര്‍ന്നതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. കല്ലറയ്ക്ക് സമീപത്ത് നിന്ന് ഉപയോഗിച്ച കയ്യുറകളും ടോര്‍ച്ചും കണ്ടെത്തിയിട്ടുണ്ട്.