കൊല്ലം: ചടയമംഗലത്ത് അബ്ദുല്‍ ജബ്ബാര്‍ എന്ന മന്ത്രവാദി നഗ്‌നപൂജ നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഉള്‍പ്പെട്ടിരുന്നു എന്ന് തെളിവുകള്‍ ലഭിച്ചെന്ന് പൊലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്‌നപൂജ നടത്തിയതില്‍ പോക്‌സോ വകുപ്പ് പ്രകാരമാണ് അബ്ദുല്‍ ജബ്ബാറിനെതിരെ പുതിയ കേസ് ചുമത്തിയത്. 

മൂന്നുവര്‍ഷം മുമ്പ് അബ്ദുല്‍ ജബ്ബാറും സിദ്ധിക്കും ശ്രുതിയും ചേര്‍ന്ന് പ്രായപൂര്‍ത്തിയാവാത്തെ പെണ്‍കുട്ടിയെ കന്യകാ പൂജ നടത്തിയെന്ന പരാതിയാണ് പൂയപ്പള്ളി സ്റ്റേഷനില്‍ നിലവില്‍ ലഭിച്ചിട്ടുള്ളത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മന്ത്രവാദത്തിനുപയോഗിച്ചതിനും കടന്നുപിടിച്ചതിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ വീട്ടിലും പെണ്‍കുട്ടിക്കും ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു മന്ത്രവാദം. 

അതേസമയം, പ്രതികളെ കണ്ടെത്തുന്നതിന് തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന തുടരുകയാണ്.