ബ്രിട്ടിഷ് ധനമന്ത്രി ക്വാസി ക്വാർടെങ്ങിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. പ്രധാനമന്ത്രി ലിസ് ട്രസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറാഴ്ച തികയും മുന്‍പാണ് നടപടി. രാജ്യത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരില്‍ ക്വാസി വന്‍ വിമര്‍ശനം നേരിട്ടിരുന്നു.

ബ്രിട്ടന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ നികുതി ഇളവ് പ്രഖ്യാപിച്ചത് വിപണിയില്‍ തകര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍. രാജ്യാന്തര നാണ്യനിധിയുടെ (ഐഎംഎഫ്) സമ്മേളനത്തിനായി വാഷിങ്ടനിലേക്ക് പുറപ്പെട്ട ക്വാസി ക്വാർടെങ്ങിനെ മടക്കിവിളിച്ചാണ് പുറത്താക്കിയത്. 

ഇതോടെ 1970ന് ശേഷം ഏറ്റവും കുറഞ്ഞകാലം മന്ത്രിയായിരിക്കുന്ന വ്യക്തിയായി ക്വാസി ക്വാര്‍ട്ടെങ് മാറി. മുൻ വിദേശകാര്യ, ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടാണ് ക്വാസിയുടെ പകരക്കാരൻ.