ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിലുടനീളം ബിജെപി ബുധനാഴ്ച മുതൽ അഞ്ച് ‘ഗൗരവ് യാത്രകൾ’ സംഘടിപ്പിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനത്തെ ആദിവാസി മേഖലകളായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ആദ്യ രണ്ട് യാത്രകൾ ബിജെപി അധ്യക്ഷൻ ജെപി നദ്ദയാണ് ഫ്ലാഗ് ഓഫ് ചെയ്യുക. മറ്റ് മൂന്ന് യാത്രകൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഫ്ലാഗ് ഓഫ് ചെയ്യും.

എല്ലാ കേന്ദ്രമന്ത്രിമാരും ബിജെപിയുടെ ഉന്നത നേതാക്കളും വിവിധ പാദങ്ങളിലായി യാത്രയുടെ ഭാഗമാകും. സംസ്ഥാനത്തെ 182 നിയമസഭാ മണ്ഡലങ്ങളിലേക്കും പ്രചാരണത്തിനായി പോകുന്ന എൽഇഡി ട്രക്കുകൾ ചൊവ്വാഴ്‌ച ബിജെപി പുറത്തിറക്കിയിരുന്നു. ഗുജറാത്ത് സർക്കാരിന്റെ വികസനവും സർക്കാരിന്റെ വിവിധ പദ്ധതികളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാനാണ് ഇത്തരമൊരു പ്രചാരണ തന്ത്രം ബിജെപി നടപ്പിലാക്കുന്നത്. 

അതേസമയം, 144 നിയമസഭാ മണ്ഡലങ്ങളിലായി 145 പൊതുയോഗങ്ങളാണ് ഗൗരവ് യാത്രയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അഞ്ച് യാത്രകൾ കൂടി ഏകദേശം 5700 കിലോമീറ്ററിലധികം ദൂരം പിന്നിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ യാത്ര ഈ ദൂരം പൂർത്തിയാക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.

ഗുജറാത്തിൽ ഇത് മൂന്നാം തവണയാണ് ‘ഗൗരവ് യാത്ര’ നടക്കുന്നത്. 2002ലെ ഗുജറാത്ത് കലാപത്തിന് ശേഷമാണ് ആദ്യ ഗൗരവ് യാത്ര സംസ്ഥാനത്ത് നടന്നത്. 2015 ലെ പാട്ടിദാർ ആന്ദോളന് രണ്ട് വർഷങ്ങൾക്ക് ശേഷം 2017ൽ രണ്ടാമത്തെ ഗൗരവ് യാത്രയും നടന്നു. 2002ൽ ബിജെപി 127 സീറ്റുകൾ നേടിയപ്പോൾ 2017ൽ ബിജെപിക്ക് 99 സീറ്റുകളാണ് ലഭിച്ചത്.