തിരുവനന്തപുരം: തെങ്ങിന് മുകളിൽ കയറി ഇരുന്ന് കരാറുകാരന്‍റെ ഭീഷണി. പാലിയോട് സ്വദേശി സുരേഷാണ് ഭീഷണി മുഴക്കിയത്. കരാർ ഏറ്റെടുത്ത് വീടുപണി പൂർത്തിയാക്കിയിട്ടും ഉടമ പണം നൽകുന്നിലെന്ന് ആരോപിച്ചാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നായിരുന്നു ഇ‍യാളുടെ ഭീഷണി. 

തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. കുടിശികയായ 5 ലക്ഷം രൂപയാണ് ഉടമ നൽകാനുള്ളത്. പൈസ ചോദിച്ചപ്പോൾ അവർ പൊലീസിനോട് പരാതി പറയുകയും തന്നെ പൊലീസിനെ വിട്ട് ചീത്ത വിളിപ്പിക്കുകയുമാണ് ചെയ്തതെന്നും ഇയാൾ പറയുന്നു.

ഗുണ്ടകളെ വിട്ട് തന്നെ അക്രമിക്കുമെന്ന ഭയത്തിലാണ് തെങ്ങിന് മുകളിൽ കയറി ഇരിക്കുന്നത്. പണം ലഭിക്കാതെ തെങ്ങിൽ നിന്ന് ഇറങ്ങില്ലെന്നും സുരേഷ് പറഞ്ഞു. പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അതിനിടെ സുരേഷിന്‍റെ ആരോപണം വിജയന്‍ നിഷേധിച്ചു.