സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച ‘കുഴിമന്തി നിരോധന’ വിവാദത്തിൽ വിശദീകരണവുമായി സുനിൽ പി. ഇളയിടം. വി.കെ. ശ്രീരാമന്‍റെ പോസ്റ്റിന് പിന്തുണ നൽകിയ തന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. അതിൽ ഖേദം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണ് കുഴിമന്തി. ‘മൊളൂഷ്യം’ എന്ന വിഭവത്തിന്‍റെ പേരും ഇതു പോലെ ഇഷ്ടമല്ലാത്ത ഒന്നാണ്. ഇവക്കൊക്കെ കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല -സുനിൽ പി. ഇളയിടം വിശദീകരിക്കുന്നു.

സുനിൽ പി. ഇളയിടത്തിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം… 

കുഴിമന്തി എന്ന പേരിനെ മുൻനിർത്തി ശ്രീരാമേട്ടൻ പറഞ്ഞ അഭിപ്രായവും അതിനോടുള്ള എന്‍റെ പ്രതികരണവും ചർച്ചയായ സന്ദർഭത്തിൽ അതേക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കണം എന്നു കരുതുന്നു. വ്യക്തിപരമായി എനിക്ക് ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണത്. വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി നല്ല പേര് ആകാമായിരുന്നു എന്ന് എല്ലായ്പ്പോഴും തോന്നിയിട്ടുണ്ട്. ശ്രീരാമേട്ടന്‍റെ പോസ്റ്റിനോടുള്ള പ്രതികരണത്തിലും ഞാൻ ഉദ്ദേശിച്ചത് അതാണ്. ‘മൊളൂഷ്യം’ എന്നവിഭവത്തിന്‍റെ പേരും ഇതു പോലെ വ്യക്തിപരമായി ഇഷ്ടമല്ലാത്ത ഒന്നാണ്. ഭാഷാ- സാഹിത്യ പഠനത്തിൽ വരുന്ന ജഹദജഹൽ ലക്ഷണ തുടങ്ങിയ പല പ്രയോഗങ്ങളും അങ്ങനെയുണ്ട്. ഇവയ്ക്കൊക്കെ കുറച്ചു കൂടി തെളിച്ചമുള്ള മലയാള പദങ്ങൾ വേണമെന്ന് പലപ്പോഴും തോന്നിയിട്ടുമുണ്ട്. എന്നാൽ, ഇതൊന്നും ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല. തന്‍റെ അഭിപ്രായം പറയാൻ ശ്രീരാമേട്ടൻ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് ഞാൻ കരുതുന്നത്. എങ്കിലും ആ പ്രയോഗങ്ങൾക്ക് അതേപടി പിന്തുണ നൽകിയ എന്‍റെ നിലപാടിൽ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ട്. പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുളവാക്കാൻ അത് കാരണമായിട്ടുണ്ട്. അക്കാര്യത്തിലുള്ള എന്‍റെ നിർവ്യാജമായ ഖേദം രേഖപ്പെടുത്തുന്നു.