റാബത്ത്: ഖത്തർ ലോകകപ്പിനുള്ള അൾജീരിയൻ ടീമിന്റെ ജേഴ്സിയെച്ചാല്ലി വിവാദമുയർത്തി മൊറോക്കാ. തങ്ങളുടെ പരന്പരാഗത ഡിസൈൻ മോഷ്ടിച്ചാണ് ജേഴ്സി നിർമാതാക്കളായ അഡിഡാസ് അൾജീരിയൻ കുപ്പായം രൂപകൽപന ചെയ്തതെന്നാണ് മൊറോക്കോ ആരോപിക്കുന്നത്.
അൾജീരിയൻ ജേഴ്സിയിലെ ചതുരക്കള അലങ്കാരം മൊറോക്കയിലെ സെലിഗേ ചിത്രപ്പണിയിൽ നിന്ന് മോഷ്ടിച്ചതാണെന്നാണ് ആരോപണം. മൺപാത്രങ്ങളിലും ചുവരുകളിലും രേഖപ്പെടുത്തുന്ന ഈ ചിത്രരൂപങ്ങൾ വടക്കൻ ആഫ്രിക്കൻ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ സെലിഗേ അലങ്കാരങ്ങൾ തങ്ങളുടേത് മാത്രമാണെന്ന് മൊറോക്കോ അവകാശപ്പെടുന്നു.
അൾജീരിയൻ ടീമിന്റെ ജേഴ്സിയിലെ മൊസൈക്ക് ചിത്രപ്പണികൾ തങ്ങളുടെ പൈതൃകത്തിന്റെ ഭാഗമാണെന്നും ഇത് തെറ്റായി ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ചരിത്രത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും മൊറോക്കൻ സാംസ്കാരിക വകുപ്പ് അറിയിച്ചു. ജേഴ്സി നിർമിച്ച അഡിഡാസ് പൈതൃക അപഹരണത്തിന് കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച മൊറോക്കോ, കന്പനി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
വിഷയത്തിൽ അഡിഡാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വടക്കൻ അൾജീരിയയിലെ എൽ മെഷോർ കൊട്ടാരത്തിലെ ചുവർചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജേഴ്സി രൂപകൽപന ചെയ്തതെന്ന് അഡിഡാസ് നേരത്തെ അവകാശപ്പെട്ടിരുന്നു.
അയൽരാജ്യങ്ങളായ അൾജീരിയയും മൊറോക്കയും പരന്പരാഗത രാഷ്ട്രീയവൈരികളാണ്. വടക്കൻ സഹാര പ്രവിശ്യയുടെ അവകാശത്തിലടക്കം നിരവധി വിഷയങ്ങളിൽ ഇരു രാജ്യങ്ങളും നിരവധി തവണ പോരാട്ടത്തിൽ ഏർപ്പെട്ടിട്ടുണ്ട്.