കുന്നംകുളം ആർത്താറ്റ് മാർത്തോമ പള്ളിയിലെ വികാരി ഫാ.ജോബിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കാണിയാമ്പാൽ തെക്കേക്കര വീട്ടിൽ 53 വയസ്സുള്ള വിൽസൺ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം ഉണ്ടായത്. രാവിലെ പള്ളിയിൽ നിന്നും കുർബാന കഴിഞ്ഞ് തെക്കേപുറത്തെ വീട്ടിലെത്തിയ വികാരി ഫാ.ജോബിയെ വീട്ടിൽ വെച്ച് വിൽസൺ മർദ്ദിക്കുകയായിരുന്നു.
തലയിലും മറ്റും സാരമായി പരിക്കേറ്റ ജോബി അച്ഛനെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർത്താറ്റ് മാർത്തോമ പള്ളിയിലെ ഇടവക അംഗവും കാണിയാമ്പാൽ സ്വദേശിയുമാണ് വിൽസൺ മാത്യു.
പ്രതിയായ വിൽസൻ്റെ മകളുടെ വിവാഹം മുമ്പ് ഇടവക അംഗം കൂടിയായ ഒരാളുമായി നടന്നിരുന്നു. എന്നാൽ തനിക്ക് താല്പര്യമില്ലാത്ത ഒരാളുമായി മകളുടെ വിവാഹം നടത്താൻ വികാരി ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നു എന്നതായിരുന്നു വിൽസൻ്റെ ആക്രമണത്തിന് പിന്നിലുള്ള കാരണമെന്നാണ് പോലീസ് പറയുന്നത്.