ചാലക്കുടി: കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ നിന്നും ചാരായം പിടികൂടി. മേലൂര്‍ കെഎസ്‌ഇബിയിലെ അസിസ്റ്റന്റ കാഷ്യര്‍ കാടുകുറ്റി അന്നനാട് സ്വദേശി സുകുമാരൻ്റെ വീട്ടില്‍ നിന്നുമാണ് എക്‌സൈസ് സംഘം ചാരായം പിടികൂടിയത്.
സുകുമാരനെതിരെ നേരത്തെയും ചാരായ കേസ് ഉണ്ടായിരുന്നു. ഇയാളുടെ വീടിൻ്റെ അടുക്കളയില്‍ നിന്നുമാണ് ചാരായവും വാഷും കണ്ടെടുത്തത്. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജുദാസും സംഘത്തിയ പരിശോധനയിൽ ഇവിടെ നിന്നും 15 ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വിശേഷങ്ങള്‍ക്കും കല്യാണത്തിനും മാത്രം ഓര്‍ഡര്‍ എടുത്തു എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതി. ഒരു ലിറ്റര്‍ ചാരായത്തിന് 1000 രൂപ ഈടാക്കിയാണ് വില്‍പന നടത്തിയിരുന്നത്. വീട്ടിൽ എക്‌സൈസ് സംഘം പരിശോധന നടത്തുന്നതറിഞ്ഞ സുകുമാരന്‍ ജോലി ചെയ്തിരുന്ന ഓഫിസില്‍ നിന്നും ഇറങ്ങിപ്പോയി. ഇയാളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രിവന്റിവ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, പ്രിന്‍സ്, കൃഷ്ണപ്രസാദ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിജി, നിമ്യ, ഡ്രൈവര്‍ ഷൈജു എന്നിവർ അടങ്ങിയവരാണ് പരിശോധന നടത്തിയത്.