അഗളി: അട്ടപ്പാടി ചുരത്തിൽ ഒൻപതാം വളവിന് സമീപം കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. രണ്ട് വയസ്സ് പ്രായമുള്ള ആനയുടെ ജഡമാണ് ചുരം റോഡിനരികെ കണ്ടത്.
ചെങ്കുത്തായ പാറക്കൂട്ടത്തിൽനിന്ന് കാൽവഴുതി താഴ്ചയിലേക്ക് വീണുണ്ടായ അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പുലർച്ചെ ചുരം വഴി യാത്ര ചെയ്തവരാണ് ആന ചെരിഞ്ഞു കിടന്ന വിവരം വനപാലകരെ അറിയിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെ ക്രെയിനിന്റെ സഹായത്തോടെ ആനയുടെ ജഡം വാഹനത്തിൽ കയറ്റി ആനമൂളി ഭാഗത്ത് എത്തിച്ച് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചു. വനം വകുപ്പ് അസി. വെറ്ററിനറി സർജൻ ഡേവിസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടന്നത്.