കുവൈറ്റ് സിറ്റി : കുവൈറ്റിൽ നിന്നും കോഴിക്കോടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കുറച്ചു. ആഴ്ചയിൽ അഞ്ച് ദിവസമുണ്ടായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളാണ് മൂന്നായി ചുരുക്കിയത്.
ഞായർ, ചൊവ്വ ദിവസങ്ങളിലെ ഷെഡ്യൂളാണ് നിർത്തലാക്കുന്നത്. ഇതോടെ കോഴിക്കോട്-കുവൈറ്റ് സെക്ടറിൽ എക്സ്പ്രസ് സർവീസുകൾ ശനി, തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമായി. ഒക്ടോബർ മുതലാണ് പുതിയ ഷെഡ്യൂൾ ആരംഭിക്കുക. നിർത്തലാക്കിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർ മറ്റു ദിവസങ്ങളിലേക്ക് മാറ്റണമെന്നും ടിക്കറ്റ് റദ്ദാക്കുന്നവർക്ക് തുക തിരികെ നൽകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.
നിലവിൽ കോഴിക്കോടേക്ക് കുവൈറ്റിൽ നിന്നും നേരിട്ട് വിമാന സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ്. പുതിയ തീരുമാനം ഏറെ ബാധിക്കുക മലബാറിലേക്കുള്ള യാത്രക്കാരെയാണ്. സർവിസുകളുടെ എണ്ണം കുറയുന്നത് മറ്റ് ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് ഉയരുവാനും കാരണമാകും. എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോട്ടേക്ക് കുറഞ്ഞ ചെലവിൽ നേരിട്ട് യാത്രചെയ്യാം എന്നത് കുവൈറ്റിലെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. സർവിസ് എണ്ണം വർധിപ്പിക്കുന്നതിനുപകരം ഉള്ളത് കുറയ്ക്കുന്നത് പ്രതിഷേധാർഹമാണെന്ന് പ്രവാസി സംഘടനകൾ അറിയിച്ചു