കാസര്‍കോട്: സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷമാകുകയാണ്.  ഇതിനിടെ തെരുവുനായ്ക്കളെ നേരിടാന്‍ മദ്രസ വിദ്യാര്‍ഥികളുടെ കൂടെ തോക്കുമായി അകമ്പടി യാത്ര നടത്തിയ ഒരു രക്ഷിതാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ഈ രക്ഷിതാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൊലീസ്. കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയെന്നാണ് ബേക്കല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി മദ്രസയില്‍ പോകുന്ന കുട്ടികള്‍ക്ക് സംരക്ഷണമൊരുക്കി മുന്നില്‍ നടന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുത്തത്. 

തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടികള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ ഒരു മാധ്യമത്തോട് പറഞ്ഞത്. മദ്രസയില്‍ പോകുന്ന കുട്ടികളെ നായ ഉപദ്രവിച്ചാല്‍ തോക്കെടുത്ത് കൊല്ലുമെന്നും സമീര്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു.