പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചതിന്റെ പേരിൽ വീടുവിട്ടിറങ്ങേണ്ടിവന്ന യുവതിക്ക് മുൻ എം.പി.യും നടനുമായ സുരേഷ്ഗോപിയുടെ സഹകരണത്തിൽ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർഥ്യമായി.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിൽ അതിയടം വീരൻചിറയിൽ നിർമിച്ച ഹീരാബഹൻ എന്ന വീടാണ്‌ സുരേഷ്‌ഗോപി ചെറുതാഴത്തെ രഞ്ജിത ദീപേഷിന്‌ കൈമാറിയത്‌.

ചെറുതാഴം പഞ്ചായത്തിൽ 10-ാം വാർഡ് അതിയടം വീരൻചിറയിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് രഞ്ജിത ദീപേഷ് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ചത്. കുടുംബത്തിൽ ചിലരുടെ എതിർപ്പിനെത്തുടർന്ന് അച്ഛനും അമ്മയും മൂന്ന് വയസ്സുള്ള മകളുമായി തറവാട്ട് വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്ന രഞ്ജിത തുടർന്ന് പാർട്ടി പ്രവർത്തകരുടെ സഹായത്തോടെ വാടകവീട്ടിലായിരുന്നു താമസം.

ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് അടക്കമുള്ളവർ രഞ്ജിത ദീപേഷിന്‌ ഒരു വീട് നിർമിച്ചുകൊടുക്കണമെന്ന് സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. തുടർന്ന് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ വീട് യാഥാർഥ്യമാകുകയായിരുന്നു. ഞാൻ വാഗ്ദാനം ചെയ്തത് നിറവേറ്റി. ഇതിൽ കൂടുതൽ സന്തോഷം എന്താണ് വേണ്ടത്’ എന്നായിരുന്നു താക്കോൽ കൈമാറിയ ശേഷം സുരേഷ് ഗോപിയുടെ പ്രതികരണം. 

സുരേഷ് ഗോപിയുടെ സാമീപ്യത്തിൽ രഞ്ജിതയും ഭർത്താവ്‌ ദീപേഷും ചേർന്ന് ദീപം തെളിച്ചു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, മുൻ ജില്ലാ പ്രസിഡന്റ് കെ.വി.സത്യപ്രകാശൻ, പ്രഭാകരൻ കടന്നപ്പള്ളി, റിനോയ് ഫിലിപ്പ്, കെ.തമ്പാൻ, ബിജു ഏളക്കുഴി, വി.വി.മനോജ്, മധു മാട്ടൂൽ, സി.വി.പ്രശാന്ത്, സി.നാരായണൻ, കെ.വി.സജിത്ത് തുടങ്ങിയവർ പങ്കെടുത്തു.