ടോക്കിയോ∙ 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ (257 മുതൽ 314 വരെ കിലോമീറ്റർ) വേഗം കൈവരിക്കാൻ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനുശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ കൊടുങ്കാറ്റ് ഇല്ലാത്ത സ്ഥിതിയുണ്ടാകുന്നത്. ഹിന്നനോർ ചുഴലിക്കൊടുങ്കാറ്റിന്റെ ശക്തി ക്ഷയിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.