മലപ്പുറം: തൃക്കാക്കരയില്‍ ഇടതുപക്ഷം നേരിട്ട പരാജയം യുഡിഎഫ് ക്യാമ്പില്‍ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ട്. വിഡി സതീശന്റെയും കെ സുധാകരന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്നാണ് നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളുമെല്ലാം ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിട്ടും തൃക്കാക്കരയില്‍ പിടിയുടെ പിന്‍ഗാമിയായി ഉമ തോമസ് വിജയിച്ചുകയറിയത് 25000 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ്. ഇടതുപക്ഷവും സിപിഎമ്മും രൂക്ഷ പരിഹാസമാണ് ഇപ്പോള്‍ നേരിടുന്നത്.

ഇങ്ങനെ ഒരു വിജയം ഉമ തോമസിനുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു എറണാകുളം സിപിഎം ജില്ലാ സെക്രട്ടറി മോഹനന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പികെ അബ്ദുറബ്ബിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്. വര്‍ഗീയതയും ധ്രുവീകരണവുമുണ്ടാക്കി നേട്ടം കൊയ്യാനുള്ള പിണറായി വിജയന്റെ മിന്നല്‍ പരീക്ഷണങ്ങളെ തൃക്കാക്കര വേരോടെ പിഴുതെറിഞ്ഞുവെന്ന് അബ്ദുറബ്ബ് പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം….

കേരളത്തിൻ്റെ മതേതര പൈതൃകങ്ങളെ തകർത്ത്, വർഗീയത വിതയ്ക്കാനും, സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമാണ് ചിത്രത്തിൽ പോലുമില്ലാതിരുന്ന ഡോക്ടർ ജോ ജോസഫിനെ തൃക്കാക്കരയിൽ ഇടതു സ്ഥാനാർത്ഥിയാക്കിയത്. പാർട്ടി തീരുമാനങ്ങൾക്കപ്പുറം ഏകാധിപതിയായി പിണറായി വിജയൻ നടത്തിയ ഈ മിന്നൽ പരീക്ഷണങ്ങളെ തൃക്കാക്കര വേരോടെ പിഴുതെറിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയും, മന്ത്രിമാരും, LDF ൻ്റെ മുഴുവൻ MLAമാരും വീടുവീടാന്തരം കയറിയിറങ്ങിയിട്ടും, സെക്രട്ടറിയേറ്റ് തന്നെ തൃക്കാക്കരയിലേക്ക് മാറ്റിയിട്ടും ഫലമുണ്ടായില്ല.

കോൺഗ്രസിൽ നിന്നും നേടേണ്ടതു മുഴുവൻ നേടിയ ശേഷം പാർട്ടിയെ തള്ളിപ്പറഞ്ഞു പുറത്തു പോയ പി.സി.ചാക്കോ, കെ.വി.തോമസ് തുടങ്ങിയ കല്ലു കരട് കാഞ്ഞിരക്കുറ്റികളും പി.സി.യും, കാസയുമടക്കമുള്ള മുള്ള് മുരട് മൂർഖൻ പാമ്പുകളും ഒന്നിച്ചെതിർത്തിട്ടും UDF നേടിയ വിജയത്തിന് പത്തരമാറ്റിൻ്റെ പൊന്നിൻ തിളക്കം. 99 ൽ കുറ്റി തെറിച്ച പിണറായിക്ക് ഇപ്പോൾ സെഞ്ച്വറിയല്ല, ഏറ്റവും വലിയ ഇഞ്ചുറിയാണുണ്ടായിരിക്കുന്നത്. തുടർ ഭരണത്തിൻ്റെ അഹങ്കാരത്തെയും, വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ഗൂഢതന്ത്രങ്ങളെയും നിലംപരിശാക്കി തൃക്കാക്കരയുടെ ഹൃദയരഥത്തിലേറിയ പ്രിയ പി.ടി.യുടെ പിൻഗാമി ഉമാതോമസിന് അഭിവാദ്യങ്ങൾ.