ചുഴലിക്കാറ്റിൽ ആന്ധ്രാ തീരത്തടിഞ്ഞ് സ്വർണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സുന്നപ്പള്ളി തീരത്താണ് രഥം അടിഞ്ഞത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികൾ രഥം കണ്ടെത്തിയത്. മ്യാന്മർ, മലേഷ്യ, തായ്‌ലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളതാകാം തേരെന്നാണ് സൂചന. രഥം ഗ്രാമവാസികൾ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി തേരിന് സാമ്യമുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ ആഘാതത്തിലാണ് രഥം ആന്ധ്രാതീരത്തേയ്‌ക്ക് എത്തിയത്. ഉയർന്ന വേലിയേറ്റം കാരണം രഥം തീരത്തേയ്‌ക്ക് എത്തിയതായിരിക്കാമെന്ന് പ്രദേശവാസികൾ പറഞ്ഞു. രഥം തീരത്തേയ്‌ക്ക് അടുപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

സമീപ ഗ്രാമങ്ങളിൽ നിന്നും രഥം കാണാൻ നിരവധി പേർ ഇവിടേയ്‌ക്ക് എത്തുകയാണ്. ഇത് ഏതെങ്കിലും വിദേശരാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബോമ്മാലി തഹസിൽദാർ ജെ ചലമയ്യ പറഞ്ഞു. ഇന്ത്യൻ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ആൻഡമാൻ കടലിനോട് ചേർന്നുള്ള പ്രദേശത്ത് നിന്നും രഥം കടൽ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.