യുക്രൈനിന് 1.3 ബില്യണ്‍ പൗണ്ടിന്റെ (1.60 ബില്യണ്‍ ഡോളര്‍)  സഹായം നല്‍കാനൊരുങ്ങി ബ്രിട്ടന്‍.  സഹായം നല്‍കുന്നതിലൂടെ യുക്രൈനിന്റെ സൈനിക സന്നാഹം വര്‍ധിപ്പിക്കുകയെന്നതാണ് ബ്രിട്ടന്റെ ലക്ഷ്യം.

പുടിന്റെ ക്രൂരമായ ആക്രമണം യുക്രൈനില്‍ മാത്രമല്ല, യൂറോപ്പിലാകമാനം നാശം വിതച്ചിരിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ സേനയെ ചെറുക്കാനുള്ള യുക്രൈനിന്റെ ശ്രമങ്ങള്‍ക്ക് ഏറ്റവും ശക്തമായ പിന്തുണയാണ് ബ്രിട്ടന്‍ ഇതുവരെ നല്‍കി വന്നത്. മിസൈലുകളും മറ്റു വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധങ്ങളും ബ്രിട്ടന്‍ യുക്രൈനിലേക്ക് അയച്ചിരുന്നു. ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങള്‍ക്ക് ശേഷം ഒരു സംഘട്ടനത്തിനായി ചെലവഴിക്കുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് യുക്രൈന് തങ്ങള്‍ നല്‍കാന്‍ പോകുന്നുവെന്നാണ് ബ്രിട്ടന്റെ അവകാശവാദം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ നേതാവാണ് ബോറിസ് ജോണ്‍സണ്‍.

യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായി ഗ്രൂപ്പ് ഓഫ് സെവന്‍ നടത്താനിരിക്കുന്ന വെര്‍ച്വല്‍ മീറ്റിംഗിന് മുന്നോടിയായാണ് ബ്രിട്ടന്റെ വമ്ബന്‍ സാമ്ബത്തിക സഹായ പ്രഖ്യാപനം. അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി കരുതല്‍ ധനത്തില്‍ നിന്നും കൂടുതല്‍ പണമെടുത്ത് ഉപയോഗിച്ചതാണ് യുക്രൈനിന്റെ അധിക ചെലവിന് കാരണമായതെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

യുക്രൈന് പ്രതിസന്ധി രൂപപ്പെട്ടതോടെ ആയുധങ്ങള്‍ക്കു വലിയ രീതിയിലുള്ള ഡിമാന്റാണുള്ളത്. ഇതു മറികടക്കാന്‍ ആയുധങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നാണ് ബോറിസ് ജോണ്‍സണ്‍ ആയുധ നിര്‍മ്മാതാക്കള്‍ക്കു നല്‍കുന്ന നിര്‍ദേശം. ഇതു സംബന്ധിച്ച്‌ ഈ മാസം അവസാനം മുന്‍നിര പ്രതിരോധ കമ്ബനികളുമായി ചര്‍ച്ച നടത്താനാണ് ബ്രിട്ടന്റെ തീരുമാനം. സൈനികവും സാമ്ബത്തികവുമായ സഹായം ബ്രിട്ടന്‍ നല്‍കിയിട്ടുണ്ടെങ്കിലും യുക്രൈനില്‍ നിന്നും പലായനം ചെയ്‌തെത്തിയ അഞ്ച് ദശലക്ഷത്തിലധികം അഭയാര്‍ത്ഥികളില്‍ കുറച്ചു പേരെ മാത്രമേ അവര്‍ സ്വീകരിച്ചിട്ടുള്ളൂ. യുക്രൈനികള്‍ക്ക് ഇതുവരെ 86,000 വിസകള്‍ നല്‍കിയിട്ടുണ്ടെന്നും അതില്‍ 27,000 പേര്‍ ബ്രിട്ടനിലെത്തിയിട്ടുണ്ടെന്നും ബ്രിട്ടീഷ് ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചു.