തൃക്കാക്കര മണ്ഡലത്തിന് വേണ്ടത് പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന ജനപ്രതിനിധിയെയെന്ന് മണ്ഡലത്തിലെ വോട്ടറായ നടന്‍ ജയസൂര്യ.

ഏത് രാഷ്ട്രീയക്കാരായാലും മണ്ഡലത്തിലെ പ്രശ്നങ്ങള്‍ അറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്നയാളാവണം. വികസനത്തില്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര. അത് പ്രയോജനപ്പെടുത്തുന്ന ജനപ്രതിനിധിയാണ് വേണ്ടതെന്നും നടന്‍ അഭിപ്രായപ്പെട്ടു.

ഡയലോ​ഗുകളില്ല മറിച്ച്‌ പ്രാക്ടിക്കലായ ജനപ്രതിനിധിയായിരിക്കണമെന്ന് കരുതുന്നു. മാലിന്യമാണ് ന​ഗരം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. സ്കൂട്ടര്‍ ഓടിക്കുമ്ബോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നത് പോലെ മാലിന്യ നിര്‍മാര്‍ജന കാര്യത്തിലും ശക്തമായ നിയമം വരണം. കൊച്ചിയുടെ വിനോദ സഞ്ചാര സാധ്യതകളും മനോഹാരിതയും എപ്പോഴും ശ്രദ്ധിക്കുന്ന ആളാവണമെന്നും ജയസൂര്യ വ്യക്തമാക്കി. മാതൃഭൂമിയോടാണ് പ്രതികരണം.

മെയ് 31നാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക.