തിരുവനന്തപുരം: വര്‍ക്കല കടപ്പുറത്ത് വിദേശ വനിതകള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി മഹേഷിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

വര്‍ക്കല തിരുവമ്ബാടി ബീച്ചില്‍ നടക്കാനിറങ്ങിയ യുകെ, ഫ്രാന്‍സ് സ്വദേശിനികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനിരിക്കെ ഉണ്ടായ സംഭവം സംസ്ഥാനത്തിനു നാണക്കേടായി.

തിങ്കളാഴ്ച വൈകിട്ട് നടക്കാനിറങ്ങിയ 29 ഉം 23 ഉം വയസുള്ള യുവതികള്‍ക്കു നേരെയാണു ലൈംഗിക അതിക്രമത്തിനു ശ്രമമുണ്ടായത്. ഒരാള്‍ നഗ്‌നപ്രദര്‍ശനം നടത്തുകയും മറ്റൊരാള്‍ കടന്നുപിടിക്കുകയും ചെയ്തുവെന്നാണു പരാതി. ലോക്ഡൗണിനു ശേഷം ആറുമാസമായി വര്‍ക്കലയില്‍ ഹോംസ്റ്റേയില്‍ താമസിക്കുന്നവരാണ് അതിക്രമത്തിനിരയായത്.

ബീച്ചില്‍ മുന്‍പും സമാനമായ അനുഭവം വിനോദസഞ്ചാരികളായ യുവതികള്‍ക്കുണ്ടായിട്ടുണ്ടെന്നും പരാതി ഉയര്‍ന്നു. വിദേശവനിതകളുടെ സുഹൃത്തായ മുബൈ സ്വദേശിയും സമാനമായി ആക്രമണത്തിനിരയായി. മദ്യലഹരിയിലെത്തിവരാണ് ആക്രമണം നടത്തിയെന്നതാണു പ്രാഥമിക സൂചന. അന്വേഷണം തുടരുകയാണ്.

കഴിഞ്ഞ നാല് മാസമായി യുവതികള്‍ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ താമസിച്ചുവരികയാണ്. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് മേഖലയിലുണ്ടായ അതിക്രമത്തെ ഗൗരവമായാണ് കാണുന്നതെന്നും വര്‍ക്കല പൊലീസ് പറഞ്ഞിരുന്നു. യുവതികള്‍ക്കു നേരെ അതിക്രമമുണ്ടായ തിരുവമ്ബാടി ബീച്ച്‌ വെളിച്ചം ഇല്ലാത്ത അവസ്ഥയിലാണ്. സിസിടിവികളും ഈ പ്രദേശത്തില്ല.