സംസ്ഥാനത്ത് മെയ് 16വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദമാണ് മഴയ്ക്ക് കാരണം. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപിൽ നിന്ന് 200 കിലോമീറ്റർ അകലെയായിരിക്കും ന്യൂനമർദം രൂപംകൊള്ളുക. ഞായറാഴ്ച രാവിലെയോടെ ന്യൂനമർദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ചുഴലി കേരള തീരത്ത് തൊടില്ല എന്നാണ് നിഗമനം.

മഴ മുന്നറിയിപ്പ് വന്നതോടെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. ചുഴലിക്കാറ്റ് കേരളതീരത്ത് തൊടില്ലെങ്കിലും കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അടുത്ത ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴ പെയ്‌തേക്കും. അതേസമയം ലക്ഷദ്വീപിൽ നാളെയും മറ്റന്നാളും റെഡ് അലർട്ട് പ്രഖ്യാപിച്ചു.