മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുക്കും. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് റാക്കറ്റാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. അതേസമയം, യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ സ്വർണക്കടത്ത് റാക്കറ്റിന്റെ ഇടപെടലിനെ തുടർന്നാണ് ഇ.ഡിയുടെ ഇടപെടൽ. കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.

ദുബൈയിൽ നിന്ന് കഴിഞ്ഞ 19 ന് നാട്ടിലെത്തിയ മാന്നാർ കുരുട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് സ്വർണക്കടത്ത് സംഘം വീട് ആക്രമിച്ച് തട്ടിക്കൊണ്ട് പോയത്. പിന്നീട് പാലക്കാട് നിന്ന് യുവതിയെ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സ്വർണം കടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തൽ ബിന്ദു നടത്തിയിരുന്നു.