വാഷിങ്ടന്‍ ∙കോവിഡ് -19 ബാധിച്ച് ജനുവരിയിൽ മാത്രം 115,000 അമേരിക്കക്കാര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കയിലുടനീളം പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷം 348,000 പേർ ഇതിനകം മരണമടഞ്ഞിട്ടുണ്ടെന്നും വാഷിങ്ടന്‍ സര്‍‌വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഷിങ്ടന്‍ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ നടത്തിയ സര്‍‌വേയിലാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഡിസംബറിലെ മരണം 77,500 ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊറോണ വൈറസ് കേസുകൾ വെള്ളിയാഴ്ച രാജ്യത്തുടനീളം 20 ദശലക്ഷം കടന്നു. ക്രിസ്മസിന് ശേഷം മറ്റൊരു കുതിച്ചു ചാട്ടം ഉണ്ടാകുമെന്ന് ഞെട്ടിക്കുന്ന പ്രവചനമാണ് അവര്‍ നടത്തിയിരിക്കുന്നത്. നിലവിലെ പ്രവണതകൾ തുടരുകയാണെങ്കിൽ ജനുവരി 31 നകം 456, 238 മരണങ്ങൾ ഉണ്ടാകുമെന്ന് വാഷിങ്ടന്‍ സർവകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎസിൽ കോവിഡ്-19 അണുബാധയുടെ നിരക്ക് കഴിഞ്ഞ വർഷത്തിന്റെ രണ്ടാം പകുതിയിൽ ഉയർന്നതാണ്. ആദ്യത്തെ 5 ദശലക്ഷം കേസുകളിൽ എത്താൻ 200 ദിവസമെടുത്തു. അതേസമയം, 5 ദശലക്ഷത്തില്‍ നിന്ന് 10 ദശലക്ഷമായി ഉയരാന്‍ 93 ദിവസവും, 10 ദശലക്ഷത്തില്‍ നിന്ന് 15 ദശലക്ഷമായി ഉയരാന്‍ 31 ദിവസവും, 15 ദശലക്ഷത്തില്‍ നിന്ന് 20 ദശലക്ഷമായി ഉയരാന്‍ 25 ദിവസവും മാത്രമേ എടുത്തുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശനിയാഴ്ച വരെ രാജ്യത്തുടനീളം 3.49 ദശലക്ഷം ഫൈസര്‍, മോഡേണ വാക്സീനുകള്‍ നൽകിയിരുന്നുവെങ്കിലും ജനസംഖ്യയുടെ 1.1 ശതമാനം പേർക്ക് മാത്രമേ വാക്സീൻ ലഭ്യമായുള്ളെന്നു റിപ്പോര്‍ട്ടിൽ പറയുന്നു.

2020 അവസാനത്തോടെ രണ്ട് വാക്സീനും കൂടി 20 ദശലക്ഷം ആളുകൾക്ക് ലഭിക്കുമെന്ന് ട്രം‌പ് ഭരണകൂടം വ്യക്തമാക്കിയിരുന്നു.