ഡാലസ് ∙ ഡാലസിൽ നിന്നും നൂറുമൈൽ ദൂരെ സ്റ്റാർവില്ലി മെത്തഡറിസ്റ്റ് ചർച്ചിലുണ്ടായ വെടിവെപ്പിൽ ചർച്ചിലെ പാസ്റ്റർ കൊല്ലപ്പെടുകയും മറ്റൊരു അംഗത്തിനു വെടിയേൽക്കുകയും പാസ്റ്ററുടെ ഭാര്യയ്ക്ക് തിരക്കിനിടയിൽ വീണു പരിക്കേൽക്കുകയും ചെയ്തു. മാർക്ക വില്യമാണ് (62) മരിച്ചത്. 21 വയസ്സുള്ള മിട്രസുവുളനാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.

ചർച്ചിലെ ബാത്ത് റൂമിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ഉടനെ പാസ്റ്റർ തന്റെ കൈവശമുണ്ടായിരുന്ന റിവോൾവർ ചൂണ്ടി നിലത്തു കിടക്കുന്നതിന് പ്രതിയോട് ആവശ്യപ്പെട്ടു. പ്രതി നിലത്തു കിടന്നതിനുശേഷം പാസ്റ്റർ തന്റെ കൂടെയുണ്ടായിരുന്ന ഭാര്യയുമായി സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ പതറുകയും ഇതിനിടെ നിലത്തു കിടന്നിരുന്ന പ്രതി പാസ്റ്ററിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവെക്കുകയുമായിരുന്നു.

തുടർന്ന് രക്ഷപ്പെടുന്നതിനിടയിലാണ് മറ്റൊരു ചർച്ച് അംഗത്തിനു നേരെ ഇയാൾ വെടിവെച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു പൊലീസ് വിശദീകരണം നൽകിയില്ല. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഹാരിസൺ കൗണ്ടിയിൽ വെച്ചു പൊലീസ് അറസ്റ്റു ചെയ്തു. ജയിലിലടച്ച ഇയാൾക്ക് 3.5 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് രണ്ട് ഡ്രൈവ് ബൈ ഷൂട്ടിങ്ങിൽ സംശയിച്ചിരുന്ന പ്രതി പൊലീസ് പിന്തുടരുന്നതിനിടെ കണ്ണുവെട്ടിച്ചാണ് ചർച്ചിൽ ഒളിച്ചിരുന്നത്. രാവിലെ പള്ളിയിൽ സംഭവം നടക്കുമ്പോൾ വളരെ കുറച്ചു ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പാസ്റ്ററെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.