പാക് ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന് ജന്മനാട് വിട ചൊല്ലി. പ്രതികൂല കാലവസ്ഥയും സാഹചര്യവും അവഗണിച്ച് ആയിരങ്ങളാണ് ധീര സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്. മുഴുവൻ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

രാവിലെ 11 മണിയോടെയാണ് അനീഷ് തോമസിന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിയത്. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി കടകംപളളി സുരേന്ദ്രനും ജില്ലാ ഭരണകൂടത്തെ പ്രതിനിധികരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ നവജോത് സിംഗ് ഘോസയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.

 

വിമാനത്താവളത്തിലെ ചടങ്ങുകൾ കഴിഞ്ഞാണ് ജന്മനാടായ കടയ്ക്കൽ വയലയിലേക്ക് മൃതദേഹമെത്തിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ സ്വഭവനത്തിലെത്തിച്ച മൃതദേഹം ഒരു നോക്ക് കാണാൻ നാടൊന്നാകെയെത്തിയിരുന്നു. മുഴുവൻ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു മണ്ണൂർ മർത്തശ് മൂനി ഓർത്തഡോക്‌സ് സിറിയൻ പളളിയിലെ സംസ്‌കാരം.

ചൊവ്വാഴ്ച ഉച്ചയോടെ ജമ്മു-കശ്മീർ അതിർത്തിയായ നൗഷാര സെക്ടറിലെ സുന്ദർ ബെനിയിൽ വച്ചുണ്ടായ ഷെല്ലാക്രമണത്തിലാണ് അനീഷ് തോമസ് വീരമൃത്യു വരിച്ചത്. ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താനിരിക്കവേയാണ് മരണം. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. തോമസ് -അമ്മിണി ദമ്പതികളുടെ മൂത്ത മകനാണ് അനീഷ്.