നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥങ്ങൾ എത്തിച്ച സംഭവത്തിൽ എൻഐഎയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്ന് മന്ത്രി കെടി ജലീൽ മടങ്ങി. 3.30നു ചോദ്യം ചെയ്യൽ കഴിഞ്ഞെങ്കിലും പൊലീസ് ക്ലിയറൻസ് ലഭിച്ചു കഴിഞ്ഞാണ് അദ്ദേഹം മടങ്ങിയത്. മന്ത്രി പോകുന്ന വഴി പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

 

മുൻ ആലുവ എംഎൽഎ എഎം യൂസഫിൻ്റെ വാഹനത്തിൽ തന്നെയാണ് അദ്ദേഹം മടങ്ങിയത്. പൊലീസിൻ്റെ എസ്കോർട്ടും ഉണ്ട്.

രാവിലെ ആറ് മണിയോടെ എൻഐഎ ഓഫീസിൽ ഹാജരായ ജലീലിനെ എട്ട് മണിയോടെയാണ് ചോദ്യം ചെയ്ത് തുടങ്ങിയത്. മുൻ എംഎൽഎ എ എം യൂസഫിന്റെ കാറിലാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം ലഭിച്ച നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി എൻഐഎ ഓഫീസിൽ എത്തിയിരിക്കുന്നത്. നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ജലീലിനെ ചോദ്യം ചെയ്തിരുന്നു.