ബോളിവുഡ് നടി ഊര്‍മിള മതോന്ദ്കറിനെ അധിക്ഷേപിച്ച് കങ്കണ റണാവത്ത്. ഊര്‍മിള അശ്ലീല സിനിമാ താരമാണെന്നായിരുന്നു കങ്കണയുടെ അധിക്ഷേപം. ടൈംസ് നൗ ചാനലിൽ നവിക കുമാറിനു നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പരാമർശം. സംഭവം വിവാദമായിരിക്കുകയാണ്.

 

“ഇന്ന് ഊർമിള മതോന്ദ്കർ വളരെ അപകീർത്തിപ്പെടുത്തുന്ന ഒരു അഭിമുഖം നൽകിയത് ഞാൻ കണ്ടു. അഭിമുഖത്തിലുടനീളം അവർ എന്നെ ആക്രമിക്കുകയായിരുന്നു. എൻ്റെ കഷ്ടപ്പാടുകളെ കളിയാക്കുകയായിരുന്നു. ഇതൊക്കെ ബിജെപിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് എന്നായിരുന്നു അവർ ആരോപിച്ചത്. എനിക്ക് സീറ്റ് ലഭിക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന് തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. ഊര്‍മിള ഒരു സോഫ്റ്റ് പോണ്‍ താരമാണ്. അഭിനയത്തിന്റെ പേരില്‍ അല്ല അവര്‍ അറിയപ്പെട്ടത് എന്ന് ഉറപ്പാണ്. എന്തിന്റെ പേരിലാണ് അവര്‍ പ്രശസ്തയായത്? സോഫ്റ്റ് പോണ്‍ ചെയ്യുന്നതുകൊണ്ട്. അങ്ങനെയുള്ള അവര്‍ക്ക് ടിക്കറ്റ് കിട്ടിയെങ്കില്‍ എനിക്ക് എന്തുകൊണ്ട് കിട്ടിക്കൂടാ?”-കങ്കണ പറഞ്ഞു.

ബോളിവുഡ് അഭിനേതാക്കൾ മയക്കുമരുന്നിന് അടിമയാണെന്ന കങ്കണയുടെ പരാമർശത്തിനെതിരെയാണ് ഊർമിള രംഗത്തെത്തിയത്. അത് ആരൊക്കെയാണെന്ന് പറഞ്ഞാൽ കങ്കണയ്ക്ക് ആദ്യം കയ്യടിക്കുക താനായിരിക്കും എന്ന് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഊർമിള പറഞ്ഞിരുന്നു. മുൻ വർഷങ്ങളിൽ ഒന്നും മിണ്ടാതെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം കാര്യങ്ങൾ പറയുന്നത് ബിജെപി സീറ്റ് ലക്ഷ്യം വച്ചാണ് എന്നും ഊർമിള ആരോപിച്ചിരുന്നു. ഇതിൻ്റെ മറുപടി ആയാണ് കങ്കണ ഊർമിളയെ അധിക്ഷേപിച്ചത്.

 

ഇതിനിടെ, താൻ ലഹരിക്കടിമയായിരുന്നു എന്ന പഴയ തുറന്നു പറച്ചിൽ വിഡിയോയുടെ അടിസ്ഥാനത്തിൽ കങ്കണ റണാവത്തിനെതിരെ കേസെടുക്കാൻ പൊലീസ് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുണ്ട്. താരത്തിനെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.