തിരുവനന്തപുരം: ഗുരുതരാവസ്ഥയിലല്ലാത്ത കോവിഡ് രോഗികള്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. ഗുരുതരാവസ്ഥയിലല്ലാത്ത രോഗികളെ വീടുകളില്‍ത്തന്നെ പ്രത്യേക വാര്‍ഡുകളൊരുക്കി ചികിത്സയും നിരീക്ഷണവും ഏര്‍പ്പെടുത്താനാണു സര്‍ക്കാര്‍ ആലോചന. ഈ ശിപാര്‍ശ ആരോഗ്യവകുപ്പ് സര്‍ക്കാരിനു കൈമാറി. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം ഇനിയും കൂടും. അടുത്ത മാസത്തോടെ രോഗികളുടെ എണ്ണം ദിനംപ്രതി 250 കടന്നേക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ ഇപ്പോഴത്തെ നിഗമനം.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ തന്നെയായിരിക്കും കോവിഡ് രോഗികള്‍ക്കു വീട്ടില്‍ നിരീക്ഷണമൊരുക്കുക. രോഗികളുടെ എണ്ണം വലിയ തോതില്‍ കൂടിയാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാകും. അതിനാല്‍ കാര്യമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്തവരെ വീട്ടില്‍ നിരീക്ഷിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഇവരുടെ ചികിത്സയ്ക്കു സ്വകാര്യ, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം.
കോവിഡ് ലക്ഷണമില്ലാത്ത രോഗികളെയും നേരിയ ലക്ഷണങ്ങളുള്ളവരെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ പ്രവേശിപ്പിക്കാന്‍ നേരത്തെ തീരുമാനം എടുത്തിരുന്നു. ലക്ഷണമില്ലാത്തവരെ സ്രവപരിശോധനയ്ക്കു ശേഷം ഫലം വരുന്നതുവരെ വീടുകളിലേക്കു നിരീക്ഷണത്തില്‍ വിടുകയാണ് ഇപ്പോള്‍. സംസ്ഥാനത്ത് 29 കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളും, 29 കോവിഡ് ആശുപത്രികളുമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. ഇവിടെ ആകെ 2,705 കിടക്കളാണുള്ളത്.
വിദേശത്തു നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രവാസികളില്‍ വലിയൊരു ശതമാനം പേര്‍ക്കും രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയൊരു സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ രോഗബാധിതരില്‍ മാത്രമാണ് കോവിഡ് അതിരൂക്ഷമാകുന്നത്. ഇങ്ങനെയുള്ളവര്‍ക്കാണ് ആശുപത്രികളില്‍ മുന്‍ഗണന നല്‍കുക. വിദേശരാജ്യങ്ങളില്‍ പലയിടത്തും കോവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കുന്ന രീതിയുണ്ട്.