ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം. ഇറാനിലെ ഖഷാം ദ്വീപില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കുവൈറ്റിലും ബഹ്റൈനിലും ഇറാന്‍ ആക്രമണശ്രമം നടത്തി. ഇതോടെ ഇരുരാജ്യങ്ങളും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്‌ളീറ്റ് ആസ്ഥാനം ആക്രമിച്ചെന്ന ഐആര്‍ജിസിയുടെ അവകാശവാദങ്ങള്‍ തെറ്റെന്ന് അമേരിക്ക പ്രതികരിച്ചു. ഇറാന്‍ അയച്ച മിസൈലുകള്‍ക്ക് ഒന്നും അവരുടെ ലക്ഷ്യത്തിലെത്താനായില്ലെന്നാണ് യുഎസ് മിലിറ്ററി സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രസ്താവന. എക്‌സിലൂടെയാണ് അവരുടെ പ്രതികരണം.

ഹോര്‍മുസ് കടലിടുക്ക് തുറന്നാലും ഇറാനെതിരെയുളള ഉപരോധം നീക്കില്ലെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രസ്താവിച്ചു. ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിച്ചാല്‍ മാത്രമേ ഉപരോധങ്ങളില്‍ ഇളവ് നല്‍കുകയുള്ളുവെന്നും റൂബിയോ പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി ജീവിച്ചിരിപ്പുണ്ടെന്നും ചര്‍ച്ചകളില്‍ കൂടുതലായി ഇടപെടുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇറാനിലെ ഖാര്‍ഗ് ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച ബോട്സ്വാന പതാകയുള്ള കപ്പല്‍ പ്രവര്‍ത്തനരഹിതമാക്കിയതായി യു എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്രയേല്‍ – ലെബനോണ്‍ നാലാം ഘട്ട ചര്‍ച്ചയുടെ ആദ്യ ദിനം അവസാനിച്ചു. നാളെ വാഷിങ്ടണ്ണില്‍ ചര്‍ച്ച തുടരും. തെക്കന്‍ ലെബനോണില്‍ സൈനികാക്രമണം വ്യാപിപ്പിക്കുന്നത് പരിശോധിച്ചു വരികയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കറ്റ്സ് പറഞ്ഞു.