ഞാനും പി. ജയരാജന്‍റെ കൂടെ പല ക്ഷേത്രത്തിലും പോയിട്ടുണ്ട്, അതിനു ഫലമുണ്ടായി’: വിനിൽ പോൾ
തൃശൂർ: സിപിഎം നേതാവ് പി. ജയരാജൻ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിനെ അദ്ദേഹത്തിന്‍റെ വിശ്വാസയാത്രയായി ഹിന്ദുത്വ ഗ്രൂപ്പുകളും ചില മാധ്യമങ്ങളും വിശേഷിപ്പിക്കുന്നതിനെതിരേ എഴുത്തുകാരൻ വിനിൽ പോൾ. താനും പി. ജയരാജന്‍റെ ഒപ്പം പല ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ടെന്നും അതു പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും ഭാഗമായിട്ടാണെന്നും വിനിൽ പോൾ കുറിച്ചു. കേരളത്തിലെ പ്രാദേശിക ദേവതകളെയും ആരാധനാ രൂപങ്ങളെയും ബ്രാഹ്മണിക സനാതന വ്യവസ്ഥ എങ്ങനെ ഏറ്റെടുത്തു എന്ന പഠനത്തിന്‍റെ ഭാഗമാണ് ഇത്തരം സന്ദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഈ സന്ദർശനങ്ങളുടെ ഫലമായിട്ടാണ് സനാതനികളുടെ ഹിന്ദുത്വ വഴികൾ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: കൊടുങ്ങല്ലൂർ ക്ഷേത്ര സന്ദർശനത്തെ വിശ്വാസയാത്രയായി അവതരിപ്പിക്കുന്ന മാധ്യമങ്ങളുടെ രാഷ്‌ട്രീയ ഉദ്ദേശം വളരെ വ്യക്തമാണ്. കേരളത്തിലെ പ്രാദേശിക ദേവതകളെയും ജനകീയ ആരാധനാരൂപങ്ങളെയും എങ്ങനെ ബ്രാഹ്മണിക സനാതന വ്യവസ്ഥ ഏറ്റെടുത്തു, എങ്ങനെ അവയെ ഹിന്ദു ബ്രാഹ്മണിക ചട്ടക്കൂടിനുള്ളിൽ ഉൾപ്പെടുത്തി എന്ന ചരിത്രം മനസിലാക്കുന്നതിന്‍റെ ഭാഗമായി ജയരാജൻ സാറിന്‍റെ ഒപ്പം ഞാനും കുറെ അമ്പലങ്ങളിലും കാവിലുമെല്ലാം പോയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായാണ് “സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇത് അവസാനിച്ച ഒരു പദ്ധതി അല്ല; തുടർച്ചയുള്ള ഗവേഷണ/ഫീൽഡ് വർക്ക് പ്രക്രിയയാണ്. ഏകദേശം ഒന്നര വർഷത്തോളം നീണ്ടുനിന്ന ഫീൽഡ് വർക്കിൽ ചില മാസങ്ങൾ ഞാൻ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ബ്രാഹ്മണ പൂജാരിമാരുടെ ആധിപത്യത്തിനു കീഴടങ്ങാത്ത ‘ക്ഷേത്ര‘ങ്ങളിലാണ് ഞാൻ കൂടെ പോയത്. കല്ലേലി അപ്പൂപ്പൻ, മറ്റം, വേങ്ങമല തുടങ്ങി നിരവധി നിരവധി ക്ഷേത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ചുപോയി. സത്യത്തിൽ അവിടങ്ങളിലെ ആളുകൾ അദ്ദേഹത്തെ സ്വീകരിക്കുന്ന രീതി കണ്ടപ്പോൾ ഞാൻ അതിശയിച്ചു. എവിടെയും ഞങ്ങളെ തടഞ്ഞില്ല; മറിച്ച്, അവർ അതിയായ സൗഹൃദത്തോടെയും ആത്മാർഥതയോടെയും കാര്യങ്ങൾ വിശദീകരിച്ചു തന്നു. സനാതന രാഷ്‌ട്രീയത്തിന്‍റെ കപടത തിരിച്ചറിഞ്ഞ കരുത്തരായ നിരവധി മനുഷ്യരെ ജയരാജൻ സാറിലൂടെ പരിചയപ്പെടാനും എനിക്കു സാധിച്ചു. കൊടുങ്ങല്ലൂർ പോലുള്ള ഇടങ്ങൾ വെറും ക്ഷേത്രങ്ങൾ മാത്രമല്ല; അവ കേരളത്തിന്‍റെ സാമൂഹിക ചരിത്രവും ജാതിരാഷ്‌ട്രീയവും അധികാര പുനർനിർമാണവും വായിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ചരിത്രരേഖകളാണ്. നാട്ടുദേവതകളെയും ആദിവാസി-ദളിത് ആരാധനാരീതികളെയും സംസ്കൃതവത്കരിച്ച് ബ്രാഹ്മണിക ആധിപത്യം എങ്ങനെ നിർമിക്കപ്പെട്ടു എന്നതിന്‍റെ സജീവ ഉദാഹരണങ്ങൾ അവിടെയുണ്ട്. അമ്പലങ്ങളിൽ മാത്രം സഞ്ചരിക്കുന്ന ആളല്ല അദ്ദേഹം. ഇതിനു സമാനമായ ഗൗരവമുള്ള ഫീൽഡ് വർക്കിന്‍റെ അടിസ്ഥാനത്തിൽ അദ്ദേഹം രചിച്ച മറ്റൊരു പ്രധാന കൃതിയാണ് കേരളം: മുസ്‌ലിം രാഷ്‌ട്രീയം, രാഷ്‌ട്രീയ ഇസ്‌ലാം(മാതൃഭൂമി ബുക്സ്). ഉത്തരകേരളം: ആരാധനാലയങ്ങളും സമകാലീന പ്രവണതകളും (ചിന്ത) എന്നത് അദ്ദേഹത്തിന്‍റെ മറ്റൊരു ശ്രദ്ധേയ...
Read More



