• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: സിറിയയുടെ പതനം യുക്രെയിനില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് അറുതിവരുത്തുമോ? നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ലോകം ഉറ്റുനോക്കുകയാണ്. റഷ്യയുമായുള്ള തന്റെ രാജ്യത്തിന്റെ യുദ്ധം അവസാനിപ്പിക്കാന്‍ ഉക്രെയ്‌നിന്റെ വോളോഡിമര്‍ സെലെന്‍സ്‌കി കരാറിന് തയ്യാറാണെന്നും ഇനി അതിലേക്ക് ചുവടു വയ്‌ക്കേണ്ടത് is റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ആണെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രംപിന്റേത് വെറുമൊരു പ്രസ്താവന അല്ലെന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പുടിനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന ട്രംപ് മുന്‍പ് തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് താന്‍ അധികാരത്തിലെത്തിയാല്‍ ഒരു ദിവസം കൊണ്ട് യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ് എന്നും കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് യുദ്ധവിരാമം എന്ന പ്രതീക്ഷയിലേക്ക് ലോകം എത്തുന്നത്.

തനിക്ക് പുടിനെ ‘നന്നായി’ അറിയാമെന്ന് പറഞ്ഞ ട്രംപ്, അതിര്‍ത്തിയുടെ ഇരുവശങ്ങളിലും നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച റഷ്യയുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇതാണ് ‘അദ്ദേഹത്തിന്റെ സമയം’ എന്നാണ് പറഞ്ഞു വച്ചിരിക്കുന്നത്. എലിസീ കൊട്ടാരത്തില്‍ ത്രിതല ചര്‍ച്ചകള്‍ നടത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം പാരീസില്‍ സെലെന്‍സ്‌കിയെ കണ്ടതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ചൈനയ്ക്ക് സഹായിക്കാനാകും’

‘റഷ്യയും ഇറാനും ഇപ്പോള്‍ ദുര്‍ബലമായ അവസ്ഥയിലാണ്, ഒന്ന് യുക്രെയ്‌നും മോശം സമ്പദ്‌വ്യവസ്ഥയും കാരണം, മറ്റൊന്ന് ഇസ്രായേലും അതിന്റെ പോരാട്ട വിജയവും കാരണം. അതുപോലെ, സെലന്‍സ്‌കിയും യുക്രെയ്‌നും ഒരു കരാറുണ്ടാക്കാനും ഭ്രാന്ത് അവസാനിപ്പിക്കാനും ആഗ്രഹിക്കുന്നു, ‘ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ‘അവര്‍ക്ക് പരിഹാസ്യമായി 400,000 സൈനികരെയും മറ്റ് നിരവധി സാധാരണക്കാരെയും നഷ്ടപ്പെട്ടു. ഉടന്‍ വെടിനിര്‍ത്തല്‍ ഉണ്ടാകുകയും ചര്‍ച്ചകള്‍ ആരംഭിക്കുകയും വേണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാസങ്ങളായി തുടരുന്ന യുദ്ധത്തില്‍ എണ്ണമറ്റ ജീവനുകള്‍ ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത്രയധികം കുടുംബങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും ട്രംപ് അടിവരയിട്ടു. ഇത് തുടര്‍ന്നാല്‍, അത് ‘വളരെ വലുതും വളരെ മോശവുമായ ഒന്നായി മാറും’ എന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്ക് വഌഡിമിറിനെ നന്നായി അറിയാം. ഇത് അദ്ദേഹത്തിന് നടപടി എടുക്കാനുള്ള സമയമാണ്. ചൈനയ്ക്ക് സഹായിക്കാനാകും. ലോകം കാത്തിരിക്കുകയാണ്, ട്രംപ് പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസാദിന്റെ സര്‍ക്കാരിനെ പിന്തുണച്ച പുടിനോട് നിയുക്ത യുഎസ് പ്രസിഡന്റ് സിറിയന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് പരാമര്‍ശിക്കുകയും യുക്രെയ്‌നിലെ യുദ്ധം കാരണം റഷ്യയ്ക്ക് സിറിയയോടുള്ള ‘എല്ലാ താല്‍പ്പര്യവും നഷ്ടപ്പെട്ടു’ എന്നും ചൂണ്ടിക്കാട്ടി. ‘അസാദ് പോയി. അയാള്‍ തന്റെ രാജ്യം വിട്ടുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ സംരക്ഷകന്‍, റഷ്യ, വഌഡിമിര്‍ പുടിന്റെ നേതൃത്വത്തിലുള്ള റഷ്യ, അദ്ദേഹത്തെ ഇനി സംരക്ഷിക്കാന്‍ താല്‍പ്പര്യം കാണിച്ചില്ല.

റഷ്യ ആദ്യം അവിടെ ഉണ്ടായിരിക്കാന്‍ ഒരു കാരണവുമില്ല. യുക്രെയ്ന്‍ കാരണം അവര്‍ക്ക് സിറിയയോടുള്ള എല്ലാ താല്‍പ്പര്യവും നഷ്ടപ്പെട്ടു. അവിടെ 600,000 റഷ്യന്‍ സൈനികര്‍ മുറിവേറ്റവരോ മരിച്ചവരോ ആയ ഒരു യുദ്ധത്തില്‍ കുടുങ്ങിയിരിക്കുകയാണ് അവര്‍. ഒരിക്കലും ആരംഭിക്കാന്‍ പാടില്ലായിരുന്നു. എന്നെന്നേക്കുമായി തുടരാവുന്നതുമായ ഒരു യുദ്ധമാണ് അത്്.’- ട്രംപ് പറഞ്ഞു.

യുഎസ് സിറിയയില്‍ നിന്ന് പുറത്തുനില്‍ക്കണമെന്ന് ട്രംപ് പറഞ്ഞിരുന്നു. സിറിയ കുഴുപ്പം പിടിച്ച രാജ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ‘സിറിയ ഒരു കുഴപ്പമാണ്, പക്ഷേ ഞങ്ങളുടെ സുഹൃത്തല്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സിന് ഈ വിഷയത്തില്‍ ഒന്നും ചെയ്യാനില്ല. ഇത് ഞങ്ങളുടെ പോരാട്ടമല്ല. അവര്‍ അതു കളിച്ചു തീര്‍ക്കട്ടെ. നാം ഇടപെടരുത്.- ട്രംപ് പറഞ്ഞു.