കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ റവന്യൂ റിക്കവറി നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. ഇതൊരു സാധാരണ കേസല്ലെന്നും പൊതുമുതല്‍ നശിപ്പിച്ചത് നിസാരമായി കണക്കാക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

പോപ്പുലര്‍ ഫ്രണ്ടിന്‍റെ സ്വത്ത് കണ്ടുകെട്ടാന്‍ ആറുമാസം സമയം വേണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. സ്വത്ത് കണ്ടുകെട്ടല്‍ ഉള്‍പ്പെടെയുള്ള എല്ലാ നടപടികളും ജനുവരിക്കകം പൂര്‍ത്തിയാക്കണമെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി.

വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയോടു കോടതിയില്‍ ഹാജരാകാനും ജസ്റ്റീസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

കഴിഞ്ഞ സെപ്റ്റംബര്‍ 23നു പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി നടത്തിയ ഹര്‍ത്താലിലാണ് വ്യാപക അക്രമം ഉണ്ടായത്.