സീയൂൾ: കൊറിയൻ മേഖലയിൽ സംഘർഷ സാധ്യത വർധിപ്പിച്ച് വീണ്ടും ഉത്തരകൊറിയ. വ്യാഴാഴ്ച പുലർച്ചെ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചതായി ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.

മിസൈൽ പരീക്ഷണത്തെ തുടർന്ന് ജപ്പാൻ സർക്കാർ വടക്കൻ, മധ്യ പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകി. ഈ വർഷം പ്യോംഗ്യാംഗിന്‍റെ ഏഴാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണ് നടന്നത്. ഉടൻതന്നെ ഉത്തരകൊറിയ ആണവായുധം പരീക്ഷിക്കുമോയെന്നും ദക്ഷിണകൊറിയ സംശയിക്കുന്നു.

കഴിഞ്ഞ ദിവസം, ഉത്തരകൊറിയ 23 മിസൈലുകൾ ദക്ഷിണകൊറിയൻ സമുദ്രാതിർത്തിയിലേക്കു വിക്ഷേപിച്ചിരുന്നു. ഇതിലൊരെണ്ണം ദക്ഷിണകൊറിയയിലെ തെക്കൻ തീരനഗരമായ സോക്ചോയ്ക്ക് 60 കിലോമീറ്റർ അകലെയാണു പതിച്ചത്. തുടർന്ന് ദക്ഷിണകൊറിയൻ നഗരത്തിൽ വ്യോമാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന സൈറണുകൾ മുഴങ്ങി.

പ്രകോപിതരായ ദക്ഷിണകൊറിയ ഉടൻ യുദ്ധവിമാനത്തിൽനിന്നു മൂന്നു മിസൈലുകൾ ഉത്തരകൊറിയൻ സമുദ്രാതിർത്തിയിലേക്കു തൊടുത്തു. ഉടൻതന്നെ ഉത്തരകൊറിയ വീണ്ടും ആറു മിസൈലുകൾകൂടി വിക്ഷേപിക്കുകയും നൂറു പീരങ്കിവെടി ഉതിർക്കുകയും ചെയ്തു.

ദക്ഷിണകൊറിയയും അമേരിക്കയും ചേർന്ന് സൈനികാഭ്യാസം നടത്തുന്നതാണ് ഉത്തരകൊറിയയെ പ്രകോപിപ്പിക്കുന്നത്. സൈനികാഭ്യാസത്തിന്‍റെ പേരിൽ ചരിത്രത്തിലെ ഏറ്റവും കടുത്ത വില നല്കേണ്ടിവരുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നല്കിയിരുന്നു.