തിരുവനന്തപുരം: പാറശാല ഷാരോണ്‍ വധക്കേസിന്റെ അന്വേഷണം തമിഴ്നാടിന് കൈമാറണമെന്ന് പോലീസിനു നിയമോപദേശം. റൂറല്‍ എസ്പി ഡി.ശില്പയ്ക്കാണ് നിയമോപദേശം ലഭിച്ചത്.
കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും തമിഴ്നാട്ടില്‍വച്ചാണ്. കുറ്റകൃത്യം സംബന്ധിച്ച ഭൂരിഭാഗം കാര്യങ്ങളും നടന്നത് സംസ്ഥാനത്തിനു പുറത്തായതിനാല്‍ തമിഴ്നാട് പോലീസ് തന്നെ തുടരന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നതാണ് അഭികാമ്യമെന്ന് നിയമോപദേശത്തില്‍ പറയുന്നു.
വിചാരണവേളയില്‍ കേരള പോലീസിന്റെ അധികാരപരിധി പ്രതികള്‍ ചോദ്യം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് അന്വേഷണം കൈമാറാനുള്ള നിര്‍ദേശം. അതേസമയം കേസ് കൈമാറുന്നതില്‍ ആശങ്കയുണ്ടെന്നു കൊല്ലപ്പെട്ട ഷാരോണിന്റെ അച്ഛന് പ്രതികരിച്ചു.
ഷാരോണിന്റെ പെണ്‍സുഹൃത്തായ ഗ്രീഷ്മയുടെ കന്യാകുമാരി രാമവർമൻചിറയിലെ വീട്ടില്‍വച്ചാണ് യുവാവിന് വിഷം കലര്‍ത്തിയ കഷായം നല്‍കിയത്. എന്നാല്‍ വൃക്കയും കരളും തകരാറിലായ ഷാരോണ്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
സംഭവത്തില്‍ ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



