കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസുകാരൻ മാങ്ങാ മോഷ്ടിച്ച സംഭവത്തിലെ ഒത്തുതീർപ്പ് അപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ഒത്തുതീർപ്പ് അപേക്ഷയിൽ കോടതി ആവശ്യപ്പെട്ട റിപ്പോർട്ട് പോലീസ് കൈമാറിയിരുന്നു. തുടർന്നാണ് കോടതി അപേക്ഷ വിധി പറയാൻ മാറ്റിയത്.
കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നു കാട്ടി പരാതിക്കാരൻ കോടതിയിൽ അപേക്ഷ നൽകിരുന്നു. ഇതിനെതിരേ പോലീസ് തടസവാദം നൽകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ പോലീസുകാരനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സെപ്റ്റംബർ 30-നാണ് ഇടുക്കി എആർ ക്യാന്പിലെ പോലീസുകാരനായ പി.വി. ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽനിന്ന് 10 കിലോയോളം മാന്പഴം മോഷ്ടിച്ചത്. ആദ്യം കേസ് ഒത്തുതീർക്കാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കഴിഞ്ഞ മൂന്നിനു പോലീസ് കേസെടുക്കുകയായിരുന്നു.
സംഭവം വിവാദമായതിനു പിന്നാലെ ഷിഹാബിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഷിഹാബിനെ കണ്ടെത്താൻ സാധിച്ചില്ല. ഇയാൾ തൃശൂരിലും പാലക്കാടും എത്തിയിരുന്നുവെന്ന സൂചനകൾ പോലീസിന് ലഭിച്ചിരുന്നുവെങ്കിലും മൊബൈൽ ഫോണ് സ്വിച്ച് ഓഫായതിനാൽ കണ്ടെത്താനായില്ല.
കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ ഐപിസി 379-ാം വകുപ്പു പ്രകാരം മോഷണക്കുറ്റം ചുമത്തിയാണു കേസെടുത്തത്. 2007-ൽ സേനയുടെ ഭാഗമാകുന്നതിനു മുന്പ് വീടുകയറി മർദിച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. 2019-ലെ രജിസ്റ്റർ ചെയ്ത സ്ത്രീപീഡന കേസിലും പ്രതിയാണ്. ഇതേവർഷം മറ്റൊരു കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു.



