പോളിംഗ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ അടങ്ങുന്ന ഔദ്യോഗിക പട്ടിക ചോർന്നതായി എന്ന ഗുരുതര ആരോപണവുമായി പത്തനംതിട്ട പാർലമെൻ്റ്  യു ഡി എഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. പോളിംഗ് സാമഗ്രികൾക്കൊപ്പം കൈമാറുന്ന പോളിംഗ് ഓഫീസർമാരുടെ പട്ടിക രണ്ടു ദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന നേതാക്കന്മാർ ചോർത്തി എന്നതാണ് ആരോപണം. 

ലിസ്റ്റ് വാട്സാപ്പിൽ പ്രചരിക്കുന്നു എന്നും ഇടതുപക്ഷ നേതാക്കൾ ഈ പട്ടികയുടെ വിശദാംശങ്ങൾ തങ്ങളുടെ പ്രവർത്തകർക്ക് പറഞ്ഞുകൊടുത്ത് കള്ളവോട്ടിനുള്ള മുഴുവൻ സജ്ജീകരണങ്ങളും ആണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് യു ഡി എഫ് ഉയർത്തുന്നത്. 

പോളിംഗ് സാമഗ്രികൾ കൈമാറുന്നതിനൊപ്പം മാത്രമാണ് പോളിംഗ് ഓഫീസർമാരെ അറിയേണ്ടത്. കളക്ടറുടെ ഓഫീസിൽ അതീവ രഹസ്യമായി ഇരിക്കേണ്ട പട്ടികയാണ് ചോർന്നത്. ഏത് മണ്ഡലത്തിലെ എത്രാം നമ്പർ ബൂത്തിലാണ് ഡ്യൂട്ടി എന്ന വിവരം രണ്ടുദിവസം മുൻപേ ഇടതുപക്ഷ അനുകൂല സംഘടന ചോർത്തുന്നതിൻ്റെ ഫലമായി കള്ളവോട്ടിനുള്ള കളം ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.