നിർണ്ണായകമായ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇനി നിശബ്ദ പ്രചാരണത്തിൻ്റെ മണിക്കൂറുകളിലേക്കാണ് കടക്കാനിരിക്കുന്നത്.

ഒന്നരമാസം നീണ്ടു നിന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതോടെ സമാപനമാകും. പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ സംസ്ഥാനമാകെ ആവേശം അലതല്ലി. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും നിറങ്ങളാൽ സമ്പന്നമായി. 

ആവേശം അലതല്ലിയപ്പോൾ പലയിടത്തും സംഘർഷങ്ങളിലേക്കും വഴി വെച്ചു. മലപ്പുറം കുന്നുമ്മലിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പിന്നീട് പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷത്തിൽ കല്ലേറിൽ സി ആർ മഹേഷ് എംഎൽഎ ക്കും 4 പോലീസുകാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.  മാവേലിക്കര ചെങ്ങന്നൂരിലും പാർട്ടി പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

പരസ്യ പ്രചാരണത്തിൻ്റെ അവസാന നിമിഷങ്ങളിൽ ആവേശം പകർന്ന് സ്ഥാനാർത്ഥികളുമെത്തി. തുറന്ന വാഹനങ്ങളിലും ക്രെയിനുകളിലും ഒക്കെയായി സ്ഥാനാർത്ഥികൾ പ്രവർത്തകരുടെ ആവേശത്തിനൊപ്പം നിന്നു.

വിവിധയിടങ്ങളിൽ സംഘർഷ സാധ്യത ഒഴിവാക്കാൻ വിവിധ മുന്നണികൾക്ക് വ്യത്യസ്ത ഏരിയകൾ നൽകിയിരുന്നു. അവസാന മിനുട്ടിലേക്ക് നീങ്ങിയപ്പോൾ തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിൽ മഴയുമെത്തി. തിമിർത്തുപെയ്ത മഴയിൽ ആവേശം അണപൊട്ടി.

തൃശൂർ, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിൽ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് 6 മാണി മുതൽ ശനിയാഴ്ച രാവിലെ വരെയാണ് നിരോധനാജ്ഞ.

വരുന്ന 48 മണിക്കൂ‍ർ ഇനി വോട്ടുകൾ ഉറപ്പിക്കാനുള്ള നിശബ്ദ പ്രചാരണ കാലമാണ്. ഈ സമയത്ത് നിയമവിരുദ്ധമായി ആളുകൾ കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ഉച്ചഭാഷിണികൾ ഉപയോഗിക്കുകയോ ജാഥകളോ പ്രകടനങ്ങളോ നടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള പരിപാടികൾ, അഭിപ്രായ സർവേ, എക്സിറ്റ് പോൾ തുടങ്ങിയവ പാടില്ല. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്ക് തടവോ പിഴയോ ഇവ രണ്ടുമോ ലഭിക്കും.

ഒന്നരമാസത്തെ തിരക്കിട്ട പ്രചാരണം കഴിഞ്ഞു സ്ഥാനാർത്ഥികൾക്ക്  അല്പം വിശ്രമം ലഭിക്കുമെങ്കിലും പാർട്ടി പ്രവർത്തകർക്ക് ഇനി നിർണ്ണായക ദിവസങ്ങളാണ്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു വീടുകൾ കയറി ഓരോ വോട്ടും ഉറപ്പിക്കുക എന്നതാണ് ഇനിയുള്ള ദിവസങ്ങളിലെ പ്രവർത്തകരുടെ ചുമതല. മാതൃക വോട്ടിങ് യന്ത്രങ്ങളെയുമായി പുതിയ വോട്ടർമാർക്ക് യന്ത്രത്തിന്റെ പ്രവർത്തനം പരിചയപ്പെടുത്തുകയും വോട്ടർ പട്ടികയിലുല്ലവരെല്ലാം വോട്ട് ചെയ്യാനെത്തുമെന്നു ഉറപ്പുവരുത്തുകയും ചെയ്യും. അന്തിമ വോട്ടർപട്ടിക പ്രകാരം 2,70,99,326 വോട്ടർമാരാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ 
5.74 ലക്ഷം പുതിയ വോട്ടർമാരാണ്. 

ഏപ്രിൽ 26 നു 20 ലോകസഭാ മണ്ഡലങ്ങളിലെയും ജനങ്ങൾ വിധിയെഴുതും. വോട്ടെണ്ണൽ ജൂൺ 4 നു ആയതിനാൽ  ഒന്നരമാസത്തോളം മുന്നണികൾക്ക് കൂട്ടിയും കിഴച്ചും ഫലത്തിനായി കാത്തിരിക്കേണ്ടി വരും.