കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണം വീണ്ടു കുറഞ്ഞു. വേനല്‍ അവധിയും പെരുന്നാളും വിഷുവും ഒന്നിച്ചെത്തിയ സമയത്ത് വിമാനയാത്ര ടികറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെയാണ് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ ഗണ്യമായി കുറഞ്ഞത്.

വേനല്‍ അവധിക്കാലത്ത് കുടുംബസമേതം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ടികറ്റ് നിരക്ക് കുതിച്ചുയര്‍ന്നത് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ചില സെക്ടറില്‍ മൂന്നിരട്ടിയോളമാണ് നിരക്ക് കൂടിയത്. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ കണക്ക് പ്രകാരം 95,888 പേരാണ് മാര്‍ചില്‍ കണ്ണൂര്‍ വിമാനത്താവളം വഴി യാത്ര ചെയ്തത്.

2023 മാര്‍ചില്‍ 1,14,292 പേര്‍ കണ്ണൂര്‍ വഴി യാത്ര ചെയ്തു. 18,404 പേരുടെ കുറവ്. മാര്‍ചില്‍ ജിദ്ദയില്‍ നിന്ന് കണ്ണൂരില്‍ എത്താന്‍ 60, 500 രൂപ മുടക്കേണ്ടി വന്നിരുന്നു. ഈ മാസവും നിരക്കില്‍ വലിയ കുറവ് ഇല്ല. ഏപ്രില്‍ രണ്ടിന് 55,000 രൂപയും 10ന് 50,000 രൂപയുമായിരുന്നു ടികറ്റ് നിരക്ക്. റിയാദ്, കുവൈത്ത് സെക്ടറിലും നിരക്ക് കൂടി.

ഇന്‍ഡിഗോ കണ്ണൂര്‍-മുംബൈ സര്‍വീസ് ആഴ്ചയില്‍ നാലു ദിവസമായി കുറച്ചതോടെ മാസം 4,000-ത്തോളം യാത്രക്കാരുടെ കുറവ് ആഭ്യന്തര സെക്ടറിലും ഉണ്ട്. മേയില്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കൂടുതല്‍ സര്‍വീസ് തുടങ്ങുന്നതോടെ യാത്രക്കാര്‍ കൂടുമെന്നാണ് കണ്ണൂര്‍ വിമാനത്താവള കംപനിയായ കിയാലിന്റെ പ്രതീക്ഷ.