കേരളത്തിലുള്ളവർക്കും വിദേശ വിനോദ സഞ്ചാരികൾക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ് മൂന്നാറും ചിന്നക്കനാലും വയനാടുമൊക്കെ. കേരളത്തിൻ്റെ മലനിരയും പച്ചപ്പുമൊക്കെ ആസ്വദിക്കാൻ പറ്റിയ ഇടങ്ങൾ. പക്ഷേ വിനോദ സഞ്ചാരത്തിൻ്റെ ഈ സാധ്യതകളെ മറപറ്റി ചില ചതിക്കുഴികളുമുണ്ടെന്ന് ഓർമ്മിപ്പിയ്ക്കുകയാണ് ഭക്ഷ്യസുരക്ഷ വകുപ്പ്. 

അവധിക്കാലത്ത് ഈ മേഖലകളിൽ തിരക്ക് വർധിച്ചതോടെ വിനോദ സഞ്ചാരികൾക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തി. ആദ്യഘട്ടത്തിൽ മൂന്നാർ, ചിന്നക്കനാൽ, മാങ്കുളം പ്രദേശങ്ങളിലെ റിസോർട്ടുകളിലും ഭക്ഷണ വിൽപന കേന്ദ്രങ്ങളിലുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിൻ്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നത്. 

മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 102 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. നിയമ ലംഘനം കണ്ടെത്തിയ 17 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ ഈ സ്ഥാപനങ്ങളിൽ വീണ്ടും പരിശോധന നടത്തും. നിയമ ലംഘനം ആവർത്തിച്ചാൽ കർശന നിയമ നടപടികൾ സ്വീകരിക്കും. വിനോദ സഞ്ചാരികൾ കൂടുതൽ എത്തുന്ന വയനാട്, വാഗമൺ, അതിരപ്പിള്ളി ഉൾപ്പടെയുള്ള പ്രദേശങ്ങളിലും പരിശോധന നടത്തും.

സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഏകോപനത്തിൽ ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഭക്ഷ്യ സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണർ അജി എസ്, എഫ്  എസ് ഒമാരായ ജോസഫ് കുര്യാക്കോസ്, സ്നേഹ വിജയൻ, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.