മനാമ: പ്രവാസികൾ സ്വമേധയാ രാജ്യം വിടുകയോ അവരെ നാടുകടത്തുകയോ ചെയ്യുന്നതിനുമുമ്പ് ഏതെങ്കിലും വ്യക്തിക്കോ സ്ഥാപനത്തിനോ പണം കുടിശ്ശികയില്ലെന്ന പ്രഖ്യാപനം ഹാജരാക്കേണ്ടി വന്നേക്കും. 2006ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യണമെന്നാണ് പാർലമെന്റിലെ ചർച്ചയിൽ എം.പിമാർ അഹമ്മദ് ഖറാത്ത എം.പിയുടെ നേതൃത്വത്തിൽ ആവശ്യപ്പെട്ടത്. പ്രവാസി തൊഴിലുടമകളും ജീവനക്കാരും അവർ രാജ്യം വിടുന്നതിനുമുമ്പ് സാമ്പത്തിക ബാധ്യത ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്നാണ് ഭേദഗതിയിൽ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും അതിനുശേഷം വോട്ടെടുപ്പും നടക്കും.
എന്നാൽ, ഓരോ പ്രവാസിയുടെയും സാമ്പത്തിക ബാധ്യതകൾ കണ്ടുപിടിക്കാൻ പ്രയാസമുള്ളതിനാൽ ഈ നിർദേശം അപ്രായോഗികമാണെന്ന് എൽ.എം.ആർ.എ എംപിമാരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഒരു കുറ്റകൃത്യമോ നിയമലംഘനമോ നടന്നതിനുശേഷം തൊഴിലുടമക്കോ ജീവനക്കാരനോ എതിരെ കോടതി വിധികൾ ഉണ്ടാകുമ്പോൾ മാത്രമേ അധികാരികളെ അറിയിച്ച് യാത്രാനിരോധനം ഏർപ്പെടുത്താറുള്ളൂ.