സ്വര്‍ണ്ണത്തിന്റെ വില അസാധാരണമായിട്ടാണ് കുതിച്ചുയരുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം നേര്‍ച്ചകാഴ്ച സമര്‍പ്പിക്കുന്നതില്‍ ഭക്തരെ ഇതൊന്നും തടയുന്നില്ല.

ലോകത്തിലെ ഏറ്റവും സമ്ബന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണമായിരുന്നു. ഇതിലൂടെ ക്ഷേത്രത്തിന് കിട്ടിയ സമ്ബത്ത് 773 കോടി രൂപയാണ്.

വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വര്‍ണമാണ് നിലവില്‍ ട്രസ്റ്റിന്റെ കൈവശമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 12-ന് ഔണ്‍സിന് 2,400 ഡോളറിലെത്തി, ലോഹത്തിന്റെ അഭൂതപൂര്‍വമായ വില വര്‍ദ്ധനയുമായി പൊരുത്തപ്പെടുന്നതാണ് സ്വര്‍ണ്ണ സംഭാവനകളിലെ ഈ കുതിപ്പ്.

2020 ല്‍ കോവിഡ് മഹാമാരിയുടെ ആരംഭം ഉള്‍പ്പെടെയുള്ള ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി ഒരു ടണ്‍ എന്ന കണക്കില്‍ ടിടിഡിക്ക് ഏകദേശം നാല് ടണ്‍ സ്വര്‍ണം ലഭിച്ചു.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ക്കും റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിനും ഇടയില്‍ സമീപകാലത്ത് സ്വര്‍ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സ്വര്‍ണ്ണ നേര്‍ച്ചയും കൂടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യയില്‍ സ്വര്‍ണ വിലയില്‍ 10.6 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വ്യാഴാഴ്ച രാജ്യതലസ്ഥാനത്ത് സ്വര്‍ണ വില 10 ഗ്രാമിന് 73,700 രൂപയായിരുന്നു.