പഞ്ചാബിലെ അമൃത്‌സറിൽ(Amritsar) ഗർഭിണിയായ ഭാര്യയെ(Pregnant wife) ഭർത്താവ്(husband) കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തി കൊന്നു. അമൃത്‌സർ സ്വദേശിയായ സുഖ്ദേവ് ആണ് ഭാര്യ പിങ്കിയെ ക്രൂരമായി കൊലപ്പെടുത്തിയത്. യുവതി ആറ് മാസം ഗർഭിണിയായിരുന്നു. റയ്യ മേഖലയിലെ ബുലെദ് നംഗൽ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സുഖ്ദേവ് ഒളിവിലാണ്.

ദമ്പതികൾ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തുടർന്ന് സുഖ്ദേവ്  പിങ്കിയെ കട്ടിലിൽ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരുന്ന പിങ്കി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി ഇൻസ്പെക്ടർ ഗുർവീന്ദർ സിംഗ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇതിനിടെ മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 23 കാരിയായ യുവതിയെ അയൽവാസി ബന്ദിയാക്കി ഒരു മാസത്തോളം പീഡിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പരാതി നൽകിയതിന് പിന്നാലെയാണ് പ്രതിയായ അയാൻ പത്താനെ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പഠാൻ യുവതിക്കെതിരെ ക്രൂരമായ ആക്രമണം നടത്തുകയും പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയും കണ്ണിലും വായിലും മുളകുപൊടി എറിയുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. തുടർന്ന് വായിൽ പശ ഉപയോഗിച്ച് ഒട്ടിക്കുകയും ചെയ്തു.