ഇന്ത്യയുമായുള്ള നയതന്ത്ര തർക്കത്തിന്(Diplomatic row) പിന്നാലെ കനത്ത തിരിച്ചടി നേരിട്ട് മാലിദ്വീപ്(Maldives). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ മാലിദ്വീപ് സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം(number of Indian tourists) കുത്തനെ കുറഞ്ഞതായി കണക്കുകൾ. മാലിദ്വീപ് അധികൃതരുടെ ടൂറിസം സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ 34,847 ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 56,000-ത്തിലധികം വിനോദസഞ്ചാരികൾ മാലിദ്വീപ് സന്ദർശിച്ചിരുന്നു. ഇത്തവണ 38 ശതമാനം ഇടിവാണ് ഉണ്ടായത്. 

2024 ജനുവരിയിൽ മൊത്തം 12,792 ഇന്ത്യക്കാർ (മൊത്തം ജനസംഖ്യയുടെ 7.1 ശതമാനം) ദ്വീപ് രാഷ്ട്രം സന്ദർശിച്ചതായി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. ഫെബ്രുവരിയിൽ, മൊത്തം 11,522 ഇന്ത്യൻ വിനോദസഞ്ചാരികളാണ് മാലിദ്വീപ് സന്ദർശിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 19,497 ആയിരുന്നു. ഈ വർഷം മാർച്ചിൽ 8,322 ഇന്ത്യക്കാർ മാത്രമാണ് രാജ്യം സന്ദർശിച്ചത്, 2023 ലെ ഇതേ മാസത്തിൽ 18,099 പേർ എത്തിയിരുന്നു. മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസ്സുവിൻ്റെ ‘ഇന്ത്യ ഔട്ട്’ കാമ്പെയ്‌നും ഇന്ത്യയിലെ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയ ‘മാലദ്വീപ് ബഹിഷ്‌കരിക്കൂ’ എന്ന ട്രെൻഡിനും പിന്നാലെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് ദ്വീപ് സന്ദർശിച്ചതിന് ശേഷം ‘വിസിറ്റ് ലക്ഷദ്വീപ്’ ട്രെൻഡ് ഇൻ്റർനെറ്റിൽ പ്രചാരം നേടിയിരുന്നു. ഇതോടെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട അവധിക്കാല കേന്ദ്രമായി ലക്ഷദ്വീപ് മാറി. 

നയതന്ത്ര തർക്കത്തിന് മുമ്പുള്ള വർഷങ്ങളിൽ മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായിരുന്നു. കണക്കുകൾ പ്രകാരം 2018ൽ ഒരു ലക്ഷം ഇന്ത്യക്കാർ മാലിദ്വീപ് സന്ദർശിച്ചു. 2019ൽ ഇത് 1.6 ലക്ഷമായി ഉയർന്നു. 2021-ൽ മാലിദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 2.91 ലക്ഷമായി ഉയർന്നു. ഇതോടെ രാജ്യം  കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും ചെയ്തിരുന്നു.