ബധിരനായ ജോസഫ് തേർമഠത്തിൻ്റെ ഉൾവിളി അങ്ങനെ യാഥാർത്ഥ്യമാകുന്നു! നീണ്ട വർഷങ്ങളിലെ കാത്തിരിപ്പിനും പരിശീലനത്തിനും ശേഷം മെയ് രണ്ടാം തീയതി അദ്ദേഹം വൈദികനായി അവരോധിക്കപ്പെടുകയാണ്.

ആഗോള കത്തോലിക്കാസഭയിൽ ഇരുപത്തഞ്ചോളം ബധിരവൈദികർ ഉണ്ടെങ്കിലും, ഇന്ത്യയിൽ ആദ്യമായാണ് ബധിരനായ ഒരാൾ വൈദികപട്ടം സ്വീകരിക്കുന്നത്. ഹോളി ക്രോസ് സന്യാസസഭാംഗമാണ് ഡീക്കൻ ജോസഫ്.

അമേരിക്കയിൽ ഒരു സന്യാസസമൂഹത്തിൽ സന്യാസപരിശീലനം ആരംഭിച്ച ജോസഫിന്, പക്ഷേ, അതു പൂർത്തിയാക്കാനായില്ല. പിന്നീട് ബധിര സമൂഹത്തെ സഹായിക്കാനെത്തിയ ഫാ. ബിജു മൂലക്കരയുടെ സഹായത്തോടെയാണ് ഹോളി ക്രോസ് സഭയിലേക്ക് ജോസഫ് എത്തിപ്പെടുന്നത്.

തൃശൂരുകാരാണ് ഡീക്കൻ ജോസഫിൻ്റെ വീട്ടുകാരെങ്കിലും ഇപ്പോൾ ഇടപ്പിള്ളിയിലാണ് താമസം. തോമസും റോസിയുമാണ് മാതാപിതാക്കൾ. സഹോദരൻ ലെനിനും ബധിരനാണ്. ഇരുവരും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ലെനിൻ ബാങ്കുദ്യോഗസ്ഥനും വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.