ഒട്ടാവ: കഴിഞ്ഞ വർഷം ടൊറൻ്റോയിലെ പിയേഴ്സൺ ഇൻ്റർനാഷണൽ എയർപോർട്ടിൽ നടന്ന ദശലക്ഷക്കണക്കിന് ഡോളർ സ്വർണം കവർന്ന സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി കാനഡയിലെയും യുഎസിലെയും പോലീസ് ബുധനാഴ്ച അറിയിച്ചു.

മറ്റ് മൂന്ന് പേർക്കെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒമ്പത് പ്രതികൾക്കെതിരെയും 19-ലധികം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. 2023 ഏപ്രിൽ 17 നാണ് ടൊറന്റോ പിയേഴ്സൺ ഇൻറർനാഷണൽ എയർപോർട്ടിൽ കവർച്ച നടന്നത്.

സൂറിച്ചിൽ നിന്നുള്ള എയർ കാനഡ വിമാനം പിയേഴ്സൺ എയർപോർട്ടിൽ ഇറങ്ങി ഏകദേശം 40 മിനിറ്റിനുശേഷം അജ്ഞാതനായ ഒരാൾ എയർലൈനിന്റെ കാർഗോ വെയർഹൗസിൽ പ്രവേശിച്ച് വ്യാജ പേപ്പറുകൾ നൽകി 400 കിലോഗ്രാം സ്വർണ്ണവും ഏകദേശം 2 ദശലക്ഷം യുഎസ് ഡോളറും അടങ്ങിയ കണ്ടെയ്നർ തട്ടിയെടുക്കുകയായിരുന്നു.

കുറഞ്ഞത് രണ്ട് മുൻ എയർ കാനഡ ജീവനക്കാരെങ്കിലും സാഹസികമായ മോഷണത്തിന് സഹായിച്ചതായി പോലീസ് പറയുന്നു. ഒരാൾ ഇപ്പോൾ കസ്റ്റഡിയിലാണ്, മറ്റൊരാൾക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

മോഷണത്തെ തുടർന്ന് സുരക്ഷാ സേവന കമ്പനിയായ ബ്രിങ്ക്സ് എയർ കാനഡയ്ക്കെതിരെ കേസ് നൽകിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനി, കവർച്ച തടയുന്നതിൽ പരാജയപ്പെട്ടതായി കരാർ ലംഘനവും ദശലക്ഷക്കണക്കിന് ഡോളർ നഷ്ടപരിഹാരവും അവകാശപ്പെട്ടുള്ള കേസിൽ ബ്രിങ്സ് പറയുന്നു. എയർ കാനഡ ബ്രിങ്സിന്റെ എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്. തങ്ങൾ ക്യാരേജ് കരാർ ശ്രദ്ധാപൂർവ്വം നിറവേറ്റിയിട്ടുണ്ടെന്നും എയർ കാനഡ വ്യക്തമാക്കി.