മലപ്പുറം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി. അബ്ദുൽ റഹീമിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത് അദ്ദേഹം നിരപരാധിയായതുകൊണ്ടാണെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. മുസ്ലിം ആയതുകൊണ്ടല്ല അദ്ദേഹത്തെ രക്ഷിച്ചത്. മറിച്ച്, മനുഷ്യന് വേണ്ടിയാണ് രം​ഗത്തിറങ്ങിയതെന്നും ബോബി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.

റഹീം മുസ്ലിം ആയതുകൊണ്ടല്ല രക്ഷിച്ചത്. നാളെ ഹിന്ദു ആയാലും ക്രിസ്ത്യാനി ആയാലും ഒന്നിക്കും. അമേരിക്കയിൽ നിന്നും യൂറോപ്പിൽ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ട്. സത്യസന്ധമായ കാര്യത്തിന് നിന്നുകഴിഞ്ഞാൽ ജനങ്ങൾ പണം നൽകും. അത് മലയാളിയുടെ ഐക്യമാണ്. അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസ്സിയുമായി സംസാരിച്ചു. അദ്ദേഹം പോസിറ്റിവായാണ് മറുപടി തന്നത്. 

യെമെൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയ നിരപരാധിയാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കൊലപാതകികളെ രക്ഷിക്കാനുള്ള സംവിധാനമായി മാറരുത്. അവർ തെറ്റുകാരിയല്ലെങ്കിൽ പരിശ്രമിക്കാവുന്നതാണ്. ഇക്കാര്യം മറ്റ് സംഘടനകളുമായി ചർച്ചചെയ്യുമെന്നും ബോബി പറഞ്ഞു.