തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2019ൽ ഉണ്ടായതിന്റെ നേർ വിപരീതമായ ഫലമാണ് ഇത്തവണ ഉണ്ടാവുക. ബിജെപിയും ആ പാർട്ടി നയിക്കുന്ന മുന്നണിയും എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തേക്കോ അവഗണനീയമായ അവസ്ഥയിലേക്കോ തള്ളപ്പെടും. കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് കേരള ജനത കനത്ത ശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇനി ഒൻപതു ദിവസമാണ് അവശേഷിക്കുന്നത്. ഇന്നേക്ക് പത്താം ദിവസം വോട്ടെടുപ്പാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഘട്ടത്തിലേക്ക് സംസ്ഥാനം കടക്കുകയാണ്. പതിമൂന്ന് മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉറപ്പിച്ച് പറയാനാകുന്ന ഒരു കാര്യം, ഇത്തവണ എൽഡിഎഫ് മികച്ച വിജയം നേടും എന്ന് തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

വർഗീയതയുടെ കരങ്ങളിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ച് ജനപക്ഷ ഭരണത്തിലേക്ക് നയിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്. സംഘപരിവാറിന്റെ ജനവിരുദ്ധ രാഷ്ട്രീയത്തെ നഖശിഖാന്തം എതിർക്കുന്ന എൽഡിഎഫ് വിജയിക്കണോ, ബിജെപി നയങ്ങളോട് ചേർന്ന് നിൽക്കുന്ന യുഡിഎഫ് ജയിക്കണോ എന്ന മൂർത്തമായ ചോദ്യമാണ് വോട്ടർമാർക്ക് മുന്നിലുള്ളത്. സംഘപരിവാറിന്റെ പരാജയം ഉറപ്പാക്കുന്നതിനൊപ്പം ഇന്ത്യാ രാജ്യത്തെ പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി, ഒരു പരിക്കും ഏശാതെ നിലനിർത്താനുള്ള ദൗത്യമാണ് ഈ തെരഞ്ഞെടുപ്പിന്റേത്. കേരളത്തെയും കേരളീയരെയും ലോകത്തിനു മുന്നിൽ ഇകഴ്ത്തിക്കാട്ടാനും അവഹേളിക്കാനും ഒറ്റതിരിഞ്ഞു ആക്രമിക്കാനുമുള്ള ആസൂത്രിത നീക്കങ്ങൾക്കെതിരായ ജനവിധിയാണ് ഇത്തവണ ഉണ്ടാവുക.

കഴിഞ്ഞ ദിവസം ബിജെപിയുടെ പ്രകടന പത്രിക പുറത്തു വന്നിട്ടുണ്ട്. വർഗീയ അജണ്ടയാണ് അതിൽ നിറഞ്ഞു നിൽക്കുന്നത്. പ്രധാനമന്ത്രി കേരളത്തിൽ വന്നു പറഞ്ഞത് “പ്രോഗ്രസ് റിപ്പോർട്ടിനെ” കുറിച്ചാണ്. എന്നാൽ 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് ജനങ്ങളെ അഭിമുഖീകരിക്കാൻ ബിജെപിക്ക് ധൈര്യമില്ല. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവ നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രധാന വാഗ്ദാനങ്ങൾ. കഴിഞ്ഞ രണ്ട് ലോകസഭാ തെരഞ്ഞെടുപ്പുകളിലെ വാഗ്ദാനങ്ങൾ അതേപടി അവശേഷിക്കുമ്പോൾ, രാമക്ഷേത്രവും സിഎഎയും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമെല്ലാമാണ് നേട്ടമായി ബിജെപി എടുത്തു കാട്ടുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

വികസിത ഇന്ത്യയുടെ നാല് ശക്തമായ തൂണുകളായ യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ, കർഷകർ എന്നിവരെ ശാക്തീകരിക്കുകയാണ് ലക്ഷ്യം എന്ന് പ്രകടന പത്രിക പുറത്തിറക്കിയ ശേഷം പ്രധാനമന്ത്രി അവകാശപ്പെട്ടു. പത്തുകൊല്ലം കൊണ്ട് എന്ത് ശാക്തീകരണമാണ് ഉണ്ടായതെന്ന് കൂടി പറയേണ്ടേ?

സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത താങ്ങുവില, സംഭരണത്തിൻ്റെ ഗ്യാരണ്ടി, കർഷക ആത്മഹത്യ, വായ്പ എഴുതിത്തള്ളൽ എന്നിവയെക്കുറിച്ച് പൂർണമൗനം പാലിച്ചു എങ്ങനെ കർഷകരെ ശാക്തീകരിക്കും? 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കർഷകർക്കും കർഷക തൊഴിലാളികൾക്കും കടാശ്വാസം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒരു രൂപ പോലും മോദി സർക്കാർ ഇന്നുവരെ കടാശ്വാസം നൽകിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കൃഷിക്കുള്ള വിഹിതം നിരന്തരമായി വെട്ടിക്കുറയ്ക്കുന്നു. കർഷകർക്കുള്ള എല്ലാ പ്രധാന പദ്ധതികളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചു. സംഭരണം, വിള ഇൻഷുറൻസ്, ഭക്ഷ്യ വളം സബ്സിഡികൾ, തൊഴിലുറപ്പ് പദ്ധതി എന്നിവയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. ഇതെങ്ങനെ ശാക്തീകരണം ആകുമെന്ന് മുഖ്യമന്ത്രി ചോദിച്ചു. 2019 ൽ പറഞ്ഞത് “2022 ഓടെ ഓരോ ഇന്ത്യക്കാരനും ഒരു വീട്” എന്നാണ്. ആ വാഗ്ദാനത്തിന്റെ ഗതി എന്തായി എന്ന് പറയേണ്ടേ? 2024 ലെ മാനിഫെസ്റ്റോയിൽ ഇതേ കുറിച്ച് പരിപൂർണ മൗനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.